സ്വന്തം ലേഖകൻ: പൗരന്മാർ ഇന്ത്യയുൾപ്പെടെ ഏഴു രാജ്യങ്ങളിലേക്കു പോകുന്നത് താൽക്കാലികമായി വിലക്കി ഇസ്രയേൽ. യുക്രെയ്ൻ, ബ്രസീൽ, എത്യോപ്യ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ, തുർക്കി എന്നിവടങ്ങളിലേക്കുള്ള യാത്ര വിലക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസും ആരോഗ്യ മന്ത്രാലയവും സംയുക്തമായി പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ട്.
മേയ് 3 മുതൽ 16 വരെയാണ് വിലക്ക്. ഇസ്രയേൽ പൗരന്മാർ അല്ലാത്തവർക്ക് യാത്ര ചെയ്യാം. ഈ രാജ്യങ്ങളിൽ സ്ഥിരമായി താമസിക്കാൻ പോകുകയാണെന്ന് അറിയിക്കണമെന്നു മാത്രം. കണക്‌ഷൻ ഫ്ലൈറ്റിനായി പരമാവധി 12 മണിക്കൂർ വരെ ഈ രാജ്യങ്ങളിലെ വിമാനത്താവളത്തിൽ ഇറങ്ങുന്നവർക്കും വിലക്കു ബാധകമല്ല.
ഈ രാജ്യങ്ങളിൽനിന്നു തിരികെയെത്തുന്നവർ രണ്ടാഴ്ച നിർബന്ധിതമായും ക്വാറന്റീനിൽ കഴിയണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇവർ വാക്സീൻ എടുത്തതാണെങ്കിലും കോവിഡ് രോഗത്തിൽനിന്നു മുക്തമായതാണെങ്കിലും. രണ്ടു കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം ഉണ്ടെങ്കിൽ ക്വാറന്റീൻ 10 ദിവസം മതി.
ഇസ്രയേലിൽ ഇതുവരെ 838,481 പേർക്കാണ് കോവിഡ് ബാധിച്ചത്. 6363 പേർ മരിക്കുകയും ചെയ്തു. രാജ്യത്തെ 80 ശതമാനത്തിലധികം വരുന്ന ജനത്തിനു വാക്സീൻ നൽകിയതിനാൽ ഇസ്രയേലിൽ പുറത്തിറങ്ങുമ്പോൾ മാസ്ക് നിർബന്ധമല്ലാതാക്കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല