സ്വന്തം ലേഖകൻ: ഇസ്രയേലില്‍ റോക്കറ്റ് ആക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ടു. ഇടുക്കി അടിമാലി കീഴിത്തോട് സ്വദേശി സൗമ്യ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇസ്രയേലിലെ അഷ്‌ക ലോണില്‍ ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിലാണ് സൗമ്യ കൊല്ലപ്പെട്ടത്.
ഇസ്രയേലില്‍ ഇവര്‍ക്കൊപ്പം ജോലി ചെയ്യുന്ന മലയാളികളെ ഉദ്ദരിച്ച് വിവിധ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതു. ഇസ്രയേലില്‍ കെയര്‍ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ആക്രമണത്തില്‍ ഇസ്രാഈല്‍ സ്വദേശിയായ ഒരു യുവതിയും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരുടെ മൃതദേഹം അഷ്‌ക്കലോണിലെ ബര്‍സിലായി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. സൗമ്യയുടെ കുടുംബവുമായി സംസാരിച്ചതായും എല്ലാ സഹായവും വാഗ്ദാനം ചെയ്തുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സൗമ്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇടുക്കി എംപി ഡീന്‍ കുര്യാക്കോസും വിദേശകാര്യ മന്ത്രാലയത്തിനും എംബസിക്കും കത്തയച്ചിട്ടുണ്ട്.
അധിനിവേശ കിഴക്കന്‍ ജറുസലേമിലെ മസ്ജിദുല്‍ അഖ്‌സ പരിസരങ്ങളില്‍ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണങ്ങളില്‍ 26 പേര്‍ കൊല്ലപ്പെട്ടുരുന്നു. ഇതിന് പിന്നാലെയാണ് മസ്ജിദുല്‍ അഖ്സ പരിസരത്തു നിന്ന് ഇസ്രാഈല്‍ സേനയെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പലസ്തീനിയന്‍ സംഘമായ ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയിത്.
വെള്ളിയാഴ്ച മുതലാണ് മസ്ജിദുല്‍ അഖ്‌സ ശക്തമായ സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. തിങ്കളാഴ്ച രാവിലെ ഇസ്രാഈല്‍ സേന നടത്തിയ ആക്രമണത്തില്‍ മസ്ജിദില്‍ പ്രാര്‍ത്ഥനയ്ക്കായെത്തിയ പലസ്തീനികളില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല