സ്വന്തം ലേഖകൻ: കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ പരാജയപ്പെെട്ടന്നും ഭരണം അഴിമതിയിൽ മുങ്ങിയെന്നും ആരോപിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെതിരെ പ്രതിഷേധം ശക്തം. കഴിഞ്ഞദിവസം പ്രധാനമന്ത്രിയുടെ വസതിയുടെ മുന്നിൽ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.
അഴിമതി കേസുകളിൽ വിചാരണ നേരിടുന്ന നെതന്യാഹുവിെൻറ ജനപ്രീതി അടുത്ത കാലത്ത് വ്യാപകമായി ഇടിഞ്ഞിരുന്നു. സമ്പന്നരായ സുഹൃത്തുക്കളിൽ നിന്ന് പണംപറ്റി വഴിവിട്ട സഹായങ്ങൾ ചെയ്തെന്ന ആരോപണത്തെതുടർന്നാണ് അന്വേഷണം നടക്കുന്നത്. ഇതിനോപ്പമാണ് ഇസ്രയേലിൽ കൊറോണ രോഗികളുടെ വർധനവുണ്ടായത്.
കൊറോണക്കാലത്ത് ചില സാമ്പത്തിക പാക്കേജുകൾ രാജ്യത്ത് പ്രഖ്യാപിച്ചിരുന്നെങ്കിലും ഫലപ്രദമായിരുന്നില്ല.
“മുപ്പത് വർഷമായി സാമൂഹ്യസുരക്ഷക്കും മറ്റുമായി നികുതി അടച്ചിട്ട് ഇപ്പോൾ സർക്കാറിന് മുന്നിൽ ഔദാര്യങ്ങൾക്കായി കൈനീട്ടി നിൽക്കുന്നത് എത്രമാത്രം അപമാനകരമാണ്. ഞാനിവിടെ വന്നിരിക്കുന്നത് ഈ പൈശാചിക ഭരണം അവസാനിക്കുന്നതുവരെ പ്രതിഷേധിക്കാനാണ്,” 54 കാരനായ ഡോറൻ പറയുന്നു.
മൂന്നു മാസമായി താൻ ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിഷേധക്കാർക്ക് സൗജന്യമായി ബുഫേ ഭക്ഷണം ഒരുക്കി ഹോട്ടൽ ഉടമകളും െഎക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ‘ക്രൈം മിനിസ്റ്റർ’, ‘നോ വേ’,‘ഞങ്ങൾക്ക് മടുത്തു’ തുടങ്ങിയ പ്ലക്കാർഡുകളുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്.
അതിനിടെ നെതന്യാഹു വിരുദ്ധ പ്രകടനത്തിൽ നഗ്നത പ്രദർശനവുമായി പ്രതിഷേധക്കാരി. ചൊവ്വാഴ്ച രാത്രി ഇസ്രായേൽ പാർലമെൻറായ നെസെറ്റിന് സമീപം നടന്ന പ്രതിഷേധ സംഗമത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ ദിവസം നെസെറ്റിനടുത്തുള്ള ട്രാഫിക് ഐലൻഡിൽ ഇസ്രായേലിന്റെ ഔദ്യോഗിക മുദ്രയായ മെനോറ പ്രതിമക്കുമുകളിൽ കയറിയ സ്ത്രീ മേൽവസ്ത്രം അഴിച്ചുമാറ്റുകയും ചുവന്ന പതാക വീശി പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
സാമൂഹിക ശാസ്ത്രവിദ്യാർഥിനിയാണ് ഇവരെന്ന് ഇസ്രായേൽ പത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. കുറഞ്ഞ വേതനവും ജോലിഭാരവും ചൂണ്ടിക്കാട്ടി രാജ്യത്തെ സാമൂഹിക പ്രവർത്തകർ കഴിഞ്ഞദിവസം പണിമുടക്ക് നടത്തിയിരുന്നു. ഈ പണിമുടക്കുമായി നഗ്നപ്രതിഷേധത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല