1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2022

സ്വന്തം ലേഖകൻ: 2016 ജൂലായിലാണ് അമർത്യത എന്നതിന്റെ സംസ്‌കൃത പദമായ ‘ദി അമൃത’ എന്ന പേരിൽ ജപ്പാന്റെ തലസ്ഥാനമായ ടോക്യോയിൽ രാജ്യത്തെ ആദ്യ നഗ്ന റെസ്റ്റോറന്റ് തുറന്നത്. നൂഡിസ്റ്റുകളുടെ ഒരു കേന്ദ്രമായി മാറും എന്ന് വിചാരിച്ചിരുന്നെങ്കിലും ദി അമൃതയ്ക്ക് ചില നിയമങ്ങളുണ്ടായിരുന്നു. 18 നും 60 നും ഇടയിൽ പ്രായമുള്ള, ‘അമിതവണ്ണം’ ഇല്ലാത്തവരും ടാറ്റൂകൾ ഇല്ലാത്തവർക്കും മാത്രമേ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ സാധിക്കൂ എന്നതായിരുന്നു വിചിത്രമായ നിയമം.

“നിങ്ങളുടെ ഉയരത്തിനനുസരിച്ച് ശരാശരി ഭാരത്തേക്കാൾ 15 കിലോഗ്രാമിൽ കൂടുതലാണെങ്കിൽ, റിസർവേഷൻ ചെയ്യുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുന്നു,” റെസ്റ്റോറന്റിന്റെ വെബ്‌സൈറ്റിൽ എഴുതിയിരുന്നത് ഇങ്ങനെയാണ്. കഴിഞ്ഞില്ല ഇനിയുമുണ്ട് നിയമങ്ങൾ. ഭക്ഷണശാലയുടെ സൈറ്റിലെ ഒരു ഓൺലൈൻ ബുക്കിംഗ് പേജിൽ മാത്രമേ റിസർവേഷനും പേയ്‌മെന്റുകളും മുൻകൂറായി നടത്താനാകൂ. 750 ഡോളർ, നിലവിലെ വിനിമയ നിരക്കനുസരിച്ച് 56,900 ചെലവഴിക്കണം ഇവിടെ നിന്നും ഭക്ഷണം കഴിക്കാൻ.

അമൃതയിലെ ഭക്ഷണം കഴിക്കുന്നവരോട് അവരുടെ വസ്ത്രങ്ങൾ അഴിച്ചു വയ്ക്കാൻ ആവശ്യപ്പെടും. പകരം ഹോട്ടൽ നൽകുന്ന കടലാസിൽ തയ്യാറാക്കിയ അടിവസ്ത്രം ധരിക്കണം. റസ്റ്റോറന്റിലെ വെയിറ്റർമാർ പോലും ജി-സ്ട്രിംഗുകളല്ലാതെ (ഒരുതരം അടിവസ്ത്രം) മറ്റൊന്നും ധരിച്ച പുരുഷന്മാരായിരുന്നു. നിങ്ങളുടെ ഫോണുകൾ നിങ്ങളുടെ മേശയിലെ ഒരു ബോക്‌സിൽ പൂട്ടിവയ്ക്കണം. മാത്രമല്ല കൂടെയുള്ള വ്യക്തിയുമായി ഭക്ഷണം പങ്കിടാൻ പാടില്ല.

18നും 60നും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമേ ഹോട്ടലിൽ ഭക്ഷണം കഴിക്കാവൂ എന്ന നിയമവും അമിതഭാരമുള്ള വ്യക്തികളെ അകറ്റി നിർത്തിയതാണ് തിരിച്ചടിയായി. ജനങ്ങൾ വരാതായതോടെ അവ ഭേദഗതി ചെയ്യാൻ ഹോട്ടൽ അധികൃതർ നിർബന്ധിതരായി. പ്രായപരിധി 120 വയസ്സായി ഉയർത്തുകയും ഒരാളുടെ ഉയരത്തിന്റെ ശരാശരി ഭാരത്തേക്കാൾ 15 കിലോഗ്രാം ഭാരമുള്ള ആരെയും വിലക്കുന്ന ‘അമിതഭാര’ നയത്തിൽ ഇളവ് വരുത്തുകയും ചെയ്തു. പക്ഷെ ഈ മാറ്റങ്ങളൊന്നും വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചില്ല.

അവസാനം നഷ്ടം കുമിഞ്ഞു കൂടിയതോടെ അമൃത ഒടുവിൽ അടച്ചുപൂട്ടി. വിവാദങ്ങളിൽ മുങ്ങിയ അമൃത റെസ്റ്റോറൻ്റ് ആരംഭ മാസങ്ങളിൽ തന്നെ പൂട്ടിപ്പോകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷണശാല തുറന്ന കാലത്ത് പുറത്തുവന്ന ചില ഓൺലൈൻ ലേഖനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ തെളിവായുള്ളത്. സ്ഥാപനത്തിൻ്റെ വെബ്സൈറ്റും ഇപ്പോൾ നിലവിലില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.