സ്വന്തം ലേഖകൻ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ രാജി പ്രഖ്യാപിച്ചു. നിരവധി വർഷങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ അലട്ടുന്ന ആബെയുടെ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് രാജി തീരുമാനം. ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി പുതിയ നേതാവിനെ കണ്ടെത്തുന്നതുവരെ ആബെ പ്രധാനമന്ത്രിയായ തുടരുമെന്നാണ് അറിയുന്നത്. വെള്ളിയാഴ്ച വാർത്താസമ്മേളനത്തിലൂടെയായിരുന്നു രാജി പ്രഖ്യാപനം.
കാലാവധി പൂർത്തിയാക്കാതെ പദവി ഒഴിയുന്നതിൽ ആബെ ജപ്പാനിലെ ജനങ്ങളോട് മാപ്പ് ചോദിച്ചു. ‘ഒരു പ്രധാനമന്ത്രിയെന്ന നിലയിൽ എന്റെ ജോലി തുടരാൻ സാധിക്കില്ലെന്നാണ് നിഗമനം. ഒരു വർഷം ബാക്കി നിൽക്കെ, കൊറോണ വൈറസിന്റെ ഈ ദുരിതങ്ങൾക്കിടയിൽ രാജിവയ്ക്കേണ്ടി വന്നതിൽ ജപ്പാനിലെ ജനങ്ങളോട് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതായിട്ടുണ്ട്.’ – ആബെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഏറ്റവും കൂടുതല്‍ കാലം ജപ്പാന്‍ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചെന്ന റെക്കോര്‍ഡും ആബെയ്ക്ക് സ്വന്തമാണ്. 2006-ലാണ് ആബെ ആദ്യമായി ജപ്പാന്‍ പ്രധാനമന്ത്രിപദത്തിലെത്തുന്നത്. ഒരു വര്‍ഷത്തിനു ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സ്ഥാനം ഒഴിഞ്ഞു. പിന്നീട് 2012ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2012 ഡിസംബര്‍ മുതല്‍ ആബെ ജപ്പാന്‍ പ്രധാനമന്ത്രിയാണ്. 2017 ഒക്‌ടോബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ആബെയുടെ പാര്‍ട്ടി വന്‍വിജയം നേടി. നാലാംവട്ടവും അദ്ദേഹം പ്രധാനമന്ത്രിപദത്തിലെത്തി. 2021 സെപ്റ്റംബർ വരെ അദ്ദേഹത്തിനു പ്രധാനമന്ത്രിപദത്തില്‍ തുടരാനുള്ള കാലാവധി ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല