1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2023

സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധിയിലും പണപ്പെരുപ്പത്തിലും നട്ടം തിരിയുന്ന ബ്രിട്ടനെ രക്ഷിക്കാൻ ജെറമി ഹണ്ടിന്റെ ബജറ്റിൽ മാന്ത്രിക വിദ്യകളുണ്ടാകുമോ എന്നു കാത്തിരിക്കുകയാണ് ബ്രിട്ടീഷുകാരും ബ്രിട്ടനിലെ മലയാളികളും. ഒക്ടോബറിൽ ഋഷി മന്ത്രിസഭ അധികാരമേറ്റയുടൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചിരുന്നെങ്കിലും പൂർണ ബജറ്റ് ഇതാദ്യമാണ്. ഭാരിച്ച നികുതി വർധന ഉൾപ്പെടെയുള്ള അധികഭാരങ്ങൾ അടിച്ചേൽപിച്ച് ഇടക്കാല ബജറ്റ് അവതരിപ്പിച്ച ജെറമി ഹണ്ട് ഇനിയും കൂടുതൽ പ്രഹരമേൽപിക്കുമോ അതോ തിരഞ്ഞടുപ്പ് ഒരുക്കത്തിനായുള്ള വലിയ പ്രഖ്യാപനങ്ങൾക്കു മുതിരുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.

ഒന്നും രണ്ടും വയസു പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് ആഴ്ചയിൽ 30 മണിക്കൂർ ചൈൽഡ് കെയർ ബെനിഫിറ്റ് ലഭ്യമാക്കത്തക്കവിധമുള്ള നാലു ബില്യൻ പൗണ്ടിന്റെ വമ്പൻ പ്രഖ്യാപനമാണ് ബജറ്റിൽ എല്ലാവരും പ്രതീക്ഷിക്കുന്ന കാര്യങ്ങളിലൊന്ന്. മെറ്റേണിറ്റി ബെനിഫിറ്റുകൾക്കു ശേഷം ഫ്രീ നഴ്സറി കെയർ ലഭ്യമാകുന്നതുവരെയുള്ള രണ്ടുവർഷക്കാലത്തേക്കു പുതിയ കുടുംബങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം.

കൊച്ചുകുട്ടികളുടെ മാതാപിതാക്കളെ എത്രയും വേഗം ജോലിയിലേക്കു തിരികെയത്തിക്കുക എന്നതാണ് ഇതിലെ സാമ്പത്തിക ശാസ്ത്രം. ഇപ്പോൾതന്നെ ലോകത്ത് ഏറ്റവും ചെലവേറിയ ചൈൽഡ് കെയർ സംവിധാനമുള്ള രാജ്യമാണ് ബ്രിട്ടൻ. ഒരു കുട്ടിക്ക് 14,000 പൗണ്ടുവരെയുള്ള കെയർ സൗകര്യങ്ങളാണ് ഫ്രീ നഴ്സറി സമയം ഉൾപ്പെടെ സർക്കാർ നൽകുന്നത്. ഇതാണ് ഇനിയും ഇയർത്താൻ സർക്കാർ തയാറാകുന്നത്.

എനർജി ബില്ലിൽ നിലവിൽ ഏർപ്പെടുത്തിയിട്ടുള്ള 2,500 പൗണ്ടിന്റെ സപ്പോർട്ട് പ്രൈസ് സംവിധാനം മാർച്ച് 31ന് അവസാനിക്കുകയാണ്. ഇതു ജൂൺ മാസം വരെ നീട്ടാനുള്ള സാധ്യത ഏറെയാണെന്നാണു വിലയിരുത്തൽ. ഇന്ധന നികുതിയിലെ ഇളവാണ് എല്ലാവരും പ്രതീക്ഷിക്കുന്ന മറ്റൊരു കാര്യം. ലിറ്ററിന് അഞ്ചു പെൻസിന്റെ ഇളവുവരെ പ്രഖ്യാപിക്കാൻ സാധ്യതയുണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനങ്ങൾ. പെൻഷൻ അലവൻസുകളിലെ നികുതിയിളവും പെൻഷൻ പ്രായത്തിലെ മാറ്റവും ബജറ്റിൽ ചിലർ പ്രവചിക്കുന്നുണ്ട്.

പെൻഷൻ നിക്ഷേപത്തിനുള്ള ടാക്സ് ഫ്രീ ക്യാപ് നിലവിലെ 40,000 പൗണ്ടിൽ നിന്നു ഗണ്യമായി ഉയർത്താനുള്ള സാധ്യതയാണ് മറ്റൊന്ന്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഡിഫൻസ് ബജറ്റിന് വലിയ പ്രാധാന്യമാകും ലഭിക്കുക. രണ്ടുവർഷത്തിനുള്ളിൽ പുതിയ ആയുധങ്ങളും വെടിക്കോപ്പുകളും വാങ്ങാൻ വലിയ തുക വകയിരുത്തും.

അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള ശക്തമായ നടപടികൾക്ക് സർക്കാർ തുടക്കം കുറിച്ച സാഹചര്യത്തിൽ തീർച്ചയായും അതിനായി ആവശ്യത്തിന് പണം നീക്കിവയ്ക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നേരത്തേതന്നെ ജോലി നിർത്തിയ വർക്കിംങ് ഏജ് ഗ്രൂപ്പിനെ തിരികെ ജോലിയിൽ എത്തിക്കാനുള്ള പ്രഖ്യാപങ്ങളും ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

എൻഎച്ച്എസ് നഴ്സുമാരും ജൂനിയർ ഡോക്ടർമാരുമടക്കം സമരരംഗത്തുള്ള സർവീസ് മേഖലയിലെ ജീവനക്കാർക്ക് എന്തെങ്കിലും ലഭിക്കുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്ന മറ്റൊരു കാര്യം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.