സ്വന്തം ലേഖകൻ: മസ്ജിദുൽ അഖ്സയിൽ പ്രാർഥനക്കെത്തിയവർക്ക് നേരെയുണ്ടായ ഇസ്രായേൽ പൊലീസ് അതിക്രമത്തിൽ 215 പേർക്ക് പരിക്ക്. നാലുപേരുടെ നില ഗുരുതരമെന്ന് ഫലസ്തീൻ റെഡ്ക്രസന്റ് അറിയിച്ചു. മസ്ജിദിലെത്തിയവർക്ക് നേരെ റബർ ബുള്ളറ്റ് കൊണ്ട് വെടിയുതിർക്കുകയും കണ്ണീർവാതകം പ്രയോഗിക്കുകയുമായിരുന്നു. പരിക്കറ്റവരിൽ നാല് ഫലസ്തീൻ മാധ്യമപ്രവർത്തകരും ഉൾപ്പെടുന്നു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമത്തിൽ 200 ലേറെ പേർക്ക് പരിക്കേറ്റിരുന്നു.
കിഴക്കൻ ജറൂസലം സമ്പൂർണമായി ജൂത കുടിയേറ്റ ഭൂമിയാക്കുന്നതിന്‍റെ ഭാഗമായി അൽ അഖ്സ മസ്ജിദിന് ഒരു കിലോമീറ്റർ പരിധിയിലുള്ള ശൈഖ് ജർറാഹ് പ്രദേശത്തെ താമസക്കാരെ കുടിയിറക്കാനുള്ള ഇസ്രായേലിന്റെ ശ്രമമാണ് വീണ്ടും ഫലസ്തീനെ സംഘർഷ ഭൂമിയാക്കിയത്. ഇസ്രായേൽ നടപടിക്കെതിരെ പ്രക്ഷോഭം ശക്തമാണ്. ഇതിന്റെ ഭാഗമായി ശൈഖ് ജർറാഹിലുള്ള താമസക്കാർക്ക് ഐക്യദാർഢ്യമറിയിച്ച് ഫലസ്തീനികൾ സംഘടിച്ചിരുന്നു. ഇവർക്ക് നേരെയാണ് ഇസ്രായേൽ സേന അക്രമം അഴിച്ചുവിട്ടത്.
അൽ അഖ്സയിലെ ഇസ്രയേൽ അതിക്രമത്തെ തുർക്കിയും ജോർദാനും അപലപിച്ചു. യുഎസിനും റഷ്യയ്ക്കും പുറമേ യൂറോപ്യൻ യൂണിയനും യുഎന്നും സംഘർഷത്തിൽ ആശങ്ക പ്രകടിപ്പിച്ചു. സംഘർഷം അവസാനിപ്പിക്കാൻ ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. ഇന്ന് അറബ് ലീഗ് അടിയന്തര യോഗം ചേരും. എന്നാൽ ബാഹ്യ സമ്മർദങ്ങൾക്കു വഴങ്ങില്ലെന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു പറഞ്ഞു. 1967 മുതൽ കിഴക്കൻ ജറുസലം ഇസ്രയേൽ അധിനിവേശത്തിനു കീഴിലാണ്.
അതിനിടെ, റമസാനിലെ ലൈലത്തുൽ ഖദ്ർ വിശുദ്ധരാവിൽ ഏകദേശം 90,000 വിശ്വാസികളാണ് അൽ അഖ്സ പള്ളിയിൽ ഒത്തുചേർന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല