സ്വന്തം ലേഖകൻ: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിലേക്ക്. ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാകുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. അതേ സമയം മുഖ്യമന്ത്രിയായിരുന്ന രഘുബര്‍ ദാസിന്റെ പരാജയവും ബിജെിക്ക് കനത്ത ആഘാതമായി.
വ്യക്തമായ ആധിപത്യമാണ് മഹാസഖ്യം നേടിയത്. ജെഎംഎമ്മിന് കൂടുതല്‍ സീറ്റുകള്‍ മല്‍സരിക്കാന്‍ വിട്ടു നല്‍കിയ കോണ്‍ഗ്രസ് തീരുമാനം ശരിവെക്കുന്നതാണ് ജനവിധി. 2014ലെ തെരഞ്ഞെടുപ്പിനേക്കാള്‍ മഹാസഖ്യത്തിലെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയും കോണ്‍ഗ്രസും ആര്‍ജെഡിയും സീറ്റ് നില വര്‍ധിപ്പിച്ചു.
ചെറുകക്ഷികളായ ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍റ്സ് യൂനിയനും, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ചക്കും പ്രതീക്ഷിച്ച വിജയം നേടാനായില്ല. മഹാസഖ്യം കേവലഭൂരിപക്ഷം നേടിയതോടെ കിങ്മേക്കറാകാമെന്ന എജെഎസ്‌യുവിന്റെയും ജെവിഎമ്മിന്റെയും മോഹത്തിന് തിരിച്ചടിയായി. പൌരത്വ നിയമത്തിനെതിരായ ജനവിധിയാണിതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു.
ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ ഹേമന്ത് സോറന്‍ മുഖ്യമന്ത്രിയാവുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. അതേസമയം ഈസ്റ്റ് ജംഷഡ്പൂര്‍ മണ്ഡലത്തില്‍ ബിജെപി വിമത സ്ഥാനാര്‍ഥിയായിരുന്ന സരയു റോയിയോട് മുഖ്യമന്ത്രി രഘുബര്‍ ദാസ് പരാജയപ്പെട്ടതും ബിജെപിക്ക് കനത്ത തിരിച്ചടിയായി. ജാര്‍ഖണ്ഡില്‍ ഗോത്രമേഖലകളില്‍ കനത്ത തിരിച്ചടിയാണ് ബിജെപി നേരിട്ടത്. മഹാസഖ്യം കേവലഭൂരിപക്ഷമുറപ്പിച്ചതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളും സജീവമായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല