സ്വന്തം ലേഖകൻ: കഴിഞ്ഞ വ്യാഴാഴ്ച അന്തരിച്ച പ്രമുഖ വ്യവസായി ജോയ് അറക്കലിെൻറ മൃതദേഹം നാട്ടിലെത്തിക്കാൻ വഴിതെളിഞ്ഞു. ലോക് ഡൗൺ പ്രഖ്യാപിച്ച ശേഷം ഇതാദ്യമായാണ് ഗൾഫ് മേഖലയിൽ നിന്ന് ഒരു വിമാനം യാത്രക്കാരുമായി ഇന്ത്യയിലേക്ക് എത്തുന്നത്. കേന്ദ്ര അഭ്യന്തര മന്ത്രാലയം നൽകിയ പ്രത്യേക അനുമതിയോടെയാണ് ദുബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് ചാർട്ടഡ് വിമാനം പുറപ്പെടുന്നത്.
മൃതദേഹത്തോടൊപ്പം ജോയിയുടെ ഭാര്യ സെലിൻ, മകൻ അരുൺ, മകൾ ആഷ്ലിൻ എന്നിവർക്കും യാത്ര ചെയ്യാം. ഇതിനു പുറമെ നോട്ടിങ്ഹാമിൽ നിന്ന് പ്രസാദാസ് എളിംബനും കുടുംബത്തിനും ഭാര്യ സോണിയ, മകൾ അനുഷ്ക എന്നിവർക്കൊപ്പം നാട്ടിലേക്ക് പറക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. കാൻസർ ചികിത്സയിലാണ് പ്രസാദാസ്.
കോഴിക്കോട് എം.പി എം.കെ രാഘവൻ, വ്യവസായ പ്രമുഖൻ എലൈറ്റ് ഗ്രൂപ്പ് എം.ഡി ആർ. ഹരികുമാർ, സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി, ലോക കേരള സഭാംഗം അഡ്വ. ഹാഷിക് ടി.കെ തുടങ്ങിയവരുടെ ശ്രമഫലമായാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജഷൻ സർട്ടിഫിക്കറ്റ് നേടാനായത്.
വിദേശകാര്യ മന്ത്രാലയം ആരോഗ്യ മന്ത്രാലയം എന്നിവയുടെ അനുമതിയുണ്ടെങ്കിൽ ഇവരെ കൊണ്ടുവരുന്നതിന് തടസമില്ല എന്ന് കേന്ദ്ര അഭ്യന്തര മന്ത്രാലയം വിദേശകാര്യ വിഭാഗം ഡയറക്ടർ (ഇമിഗ്രേഷൻ) സുമന്ത് സിങ് ഒപ്പുവെച്ച അനുമതി പത്രത്തിൽ പറയുന്നു. ജോയ് അറക്കലിന്റെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിന് മുന്നോടിയായി എംബാമിങ് ഉൾപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല