1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 1, 2024

സ്വന്തം ലേഖകൻ: രാമേശ്വരത്തിനു സമീപം ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ മാന്നാർ കടലിടുക്കിലെ ചെറുദ്വീപാണ് കച്ചത്തീവ്. ഈ ചെറുദ്വീപ് എങ്ങനെയാണ് ശ്രീലങ്കയുടെ അധീനതലയി? ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ വീണ്ടും ഈ വിഷയം ഉയർന്നു വന്നിരിക്കുകയാണ്. എന്താണ് കച്ചത്തീവ് വീണ്ടും ഉയർന്നുവരാനുണ്ടായ കാരണം. ഇന്ത്യക്ക് എങ്ങനെയാണ് കച്ചത്തീവ് സുപ്രധാന മേഖലയാകുന്നത്. 1974ൽ ആണ് കച്ചത്തീവ് ശ്രീലങ്കയുടേതാകുന്നത്.

അഴുക്കു നിറഞ്ഞ പ്രദേശം എന്ന് അർത്ഥം വരുന്ന കച്ചയിൽ നിന്നാണ് കച്ചദ്വീപ് അഥവാ കച്ചത്തീവ് എന്ന പേര് ലഭിക്കുന്നത്. ജനവാസമില്ലാത്ത ദ്വീപാണ് കച്ചത്തീവ്. രാമനാഥപുരം രാജാവിന്റെ കൈവശമായിരുന്നു ആദ്യകാലത്ത് ഈ ദ്വീപ്. പിന്നീട് മദ്രാസ് പ്രസിഡൻസിയുടെ കീഴിലായി. 1956-ൽ കച്ചത്തീവിനു മേൽ അന്നത്തെ സിലോൺ ഗവണ്മെന്റ് അവകാശമുന്നയിച്ച് രം​ഗത്തെത്തി. പ്രാചീന ഭൂപടത്തിൽ വരെ കച്ചത്തീവ് ഭാ​ഗമായിരുന്നു എന്ന് സിലോൺ ​ഗവൺമെന്റ് വാദിച്ചു. 1968 ൽ ഇന്ത്യ സമുദ്രാതിർത്തി 20 കി മീ ആക്കി വർദ്ധിപ്പിച്ചതോടെയാണ് കച്ചത്തിവ് പ്രശ്നം സജീവമാകുന്നത്.

വിഷയം വഷളായോടെ ഡൽഹിയിലും കൊളംബിയലുമായി ചർച്ചകൾ നടന്നു. പ്രശ്നപരിഹാരത്തിനായി നീണ്ട ചർച്ചകൾക്ക് ശേഷം 1974 ജൂലൈ 28-ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയും ശ്രീലങ്ക പ്രധാനമന്ത്രി സിരിമാവോ ബണ്ഡാരനായകെയും കരാറിൽ ഒപ്പുവച്ചു. ഇതോടെ കച്ചത്തീവ് ശ്രീലങ്കയുടെതായിത്തീർന്നു. തീർത്ഥാ‍ടനത്തിനും മത്സ്യ ബന്ധനത്തിനുമായി ഇന്ത്യൻ പൗരന്മാർക്ക് പ്രത്യേക അനുമതിയില്ലാതെ ഈ ദ്വീപിൽ പ്രവേശിക്കാൻ കരാറിൽ വ്യവസ്ഥയുണ്ട്.

എന്നാൽ പിന്നീട് 2013ൽ കച്ചത്തീവ് വീണ്ടെടുക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ആവശ്യപ്പെട്ടിരുന്നു. തമിഴ്നാട് മത്സ്യത്തൊഴിലാളികൾക്ക് നേരെയുള്ള ശ്രീലങ്കൻ സേനയുടെ അക്രമണങ്ങളായിരുന്നു കാരണം. 1974ലെ കരാർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് കോടതിയെ സമീപിച്ചെങ്കിലും ഇടപെടാനാകില്ലെന്നായിരുന്നു കോടതിയുടെ മറുപടി. അന്തോണിസ് പുണ്യാളന്റെ ദേവാലയമാണ് കച്ചത്തീവിലെ ഏക നിർമിത്. എന്നാൽ 2023ൽ ബുദ്ധന്റെ പ്രതിമ കച്ചത്തീവിൽ കണ്ടെത്തിയത് തമിഴ്‌നാട്ടിൽ വലിയപ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

എന്നാൽ ഇപ്പോൾ വീണ്ടും ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കച്ചത്തീവ് തമിഴ്നാട് സർക്കാരിനെതിരെയും കോൺ​ഗ്രസിനെതിരെയും ഉള്ള പ്രചാരണായുധമാക്കിയിരിക്കുകയാണ് ബിജെപി. കച്ചത്തീവ് കൈമാറ്റവുമായി ബന്ധപ്പെട്ട് തമിഴ്നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈക്ക് ലഭിച്ച വിവരാവകാശ രേഖകളാണ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. 1961ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റു കച്ചത്തീവ് വിട്ടുകൊടുക്കുന്നതിൽ പ്രശ്നമില്ലെന്ന് പറഞ്ഞതിന്റെ മിനുട്സ് പുറത്തുവന്നു.

കഴിഞ്ഞദിവസം വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കോൺഗ്രസിനെ രൂക്ഷമായി കടന്നാക്രമിച്ചിരുന്നു. ഇന്ത്യയുടെ കെട്ടുറപ്പും അഖണ്ഡതയും താൽപ്പര്യങ്ങളും ദുർബലപ്പെടുത്തുന്നതാണ് 75 വർഷമായി കോൺഗ്രസിന്റെ പ്രവർത്തനരീതിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇതിനു പിന്നാലെയാണ് ഡിഎംകെയ്‌ക്കെതിരെയും പ്രധാനമന്ത്രി വിമർശനം ഉന്നയിച്ചത്. തമിഴ്‌നാടിന്റെ താൽപ്പര്യം സംരക്ഷിക്കാനായി ഭരണകക്ഷിയായ ഡിഎംകെ ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി ആരോപിച്ചു. കോൺഗ്രസിനെ വിശ്വസിക്കാൻ കൊള്ളില്ലെന്നും, എത്ര നിസ്സാരമായിട്ടാണ് കച്ചിത്തീവ് അവർ ലങ്കയ്ക്ക് വിട്ടുകൊടുത്തതെന്നും പ്രധാനമന്ത്രി വിമർശിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.