സ്വന്തം ലേഖകന്‍: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ 70 ശതമാനം പോളിങ്; കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. പൂര്‍ണമായും വോട്ടുയന്ത്രങ്ങളും വിവിപാറ്റും ഉപയോഗിച്ചുള്ള ആദ്യ കര്‍ണാടക തെരഞ്ഞെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ച് വൈകീട്ട് ആറിന് അവസാനിച്ചു. തുടക്കത്തിലേ യന്ത്രങ്ങള്‍ പണിമുടക്കിയതോടെ മണിക്കൂറുകള്‍ വൈകിയാണ് പലയിടത്തും വോട്ടെടുപ്പ് ആരംഭിച്ചത്. സംസ്ഥാനത്ത് 164 പോളിങ് യൂനിറ്റും 157 കണ്‍ട്രോള്‍ യൂനിറ്റും 470 വിവിപാറ്റും തകരാറിലായി.
ഇവ മാറ്റിസ്ഥാപിച്ച് വോട്ടെടുപ്പ് തുടര്‍ന്നു. യന്ത്രം തകരാറിലായ ഹെബ്ബാള്‍ മണ്ഡലത്തിലെ ലൊട്ടഗല്ലഹള്ളി ബൂത്തില്‍ പോളിങ് തിങ്കളാഴ്ചത്തേക്ക് മാറ്റി. 222 നിയമസഭ മണ്ഡലങ്ങളിലായി 57,931 പോളിങ് ബൂത്തുകള്‍ തെരഞ്ഞെടുപ്പ് കമീഷന്‍ ഒരുക്കിയിരുന്നു. ഉച്ചക്ക് ഒന്നിന് േപാളിങ്ങില്‍ 33.42ഉം വൈകീട്ട് അഞ്ചിന് 64.35ഉം ശതമാനം രേഖപ്പെടുത്തി.
ലിംഗായത്ത് മതപദവി വിവാദമായ പശ്ചാത്തലത്തില്‍ മാധ്യമ ശ്രദ്ധ മുഴുവന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വോട്ട് ചെയ്യാനെത്തിയ ലിംഗായത്ത് മഠാധിപതികള്‍ക്കു ചുറ്റുമായിരുന്നു. തുമകൂരു സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമി 111 ആം വയസിലും വോട്ട് ചെയ്യാനെത്തി. ഒന്നര ലക്ഷത്തോളം സുരക്ഷ ഉദ്യോഗസ്ഥരെയാണ് സംസ്ഥാനത്ത് ഉടനീളം വിന്യസിച്ചിരുന്നത്. കനത്ത സുരക്ഷയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കാര്യമായ അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷമുണ്ടാകില്ലെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന സംസ്ഥാനത്ത് പല എക്‌സിറ്റ് പോളുകളും കോണ്‍ഗ്രസിന് മൂന്‍തൂക്കം പ്രവചിക്കുമ്പോള്‍, ഏതാനും ഫലങ്ങള്‍ ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കുന്നു. തൂക്കു മന്ത്രിസഭയാണ് വരുന്നതെങ്കില്‍ നേട്ടമുണ്ടാക്കുക മൂന്നാംകക്ഷിയായ ജനതാദള്‍എസ് (ജെ.ഡി.എസ്) ആകും. 225 അംഗ നിയമസഭയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ 113 സീറ്റുകള്‍ നേടണം. ചൊവ്വാഴ്ചയാണ് വോട്ടെണ്ണല്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല