
സ്വന്തം ലേഖകൻ: യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ സഹകരണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ ശക്തിപ്പെട്ടതായി യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി. ഔദ്യോഗിക സന്ദർശനത്തിനായി യുഎഇലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുമായി ഇന്ന് ദുബായിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചക്കിടെയായിരുന്നു യുഎഇ മന്ത്രിയുടെ പരമാർശം. കൊവിഡ് വെല്ലുവിളികളെ യുഎഇ അതിജീവിച്ചിരിക്കുകയാണ്.
വാണിജ്യ വ്യവസായ മേഖലകളിൽ നൂതനമായ പദ്ധതികളാണ് യുഎഇ ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നത്. നൂറു ശതമാനം ഉടമസ്ഥാവകാശം നൽകുന്ന നിയമം, ചെക്ക് ക്രിമിനൽ കുറ്റമല്ലാതാക്കിയ ഭേദഗതി, ദീർഘകാല വിസ മുതലായവ യുഎഇയെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ രാജ്യങ്ങളിൽ ഒന്നാക്കി മാറ്റിയിട്ടുണ്ട്. യുഎഇയിൽ പുതുതായി 2 ലക്ഷത്തോളം പുതിയ തൊഴിലുകളാണ് സൃഷ്ടിക്കപെടാൻ പോകുന്നത്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഇത് ഏറെ ഗുണംചെയ്യുമെന്നും യുഎഇ മന്ത്രി പറഞ്ഞു.
ഇന്ത്യയും വിശേഷിച്ച് കേരളവും യുഎഇയും തമ്മിൽ ചരിത്രപരമായ ബന്ധമാണ് ഉള്ളതെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു. മലയാളികൾ ഉൾപ്പെടെയുള്ളവരുടെ രണ്ടാം വീടാണ് യുഎഇ . യുഎഇയിലെ പുതിയ നിയമങ്ങൾ മലയാളികൾ അടക്കമുള്ള കച്ചവടക്കാർക്ക് ഏറെ ഉപകാരപ്രദമാണ്. ചെക്ക് മടങ്ങൽ നിയമം ഇതിൽ പ്രധാനപ്പെട്ടതാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച വ്യവസായ അന്തരീക്ഷമാണ് കേരളത്തിലുള്ളത്. യുഎഇ സർക്കാർ മേഖലയിൽ നിന്നും സ്വകാര്യ മേഖലകളിൽ നിന്നുള്ള നിക്ഷേപകരെ മുഖ്യമന്ത്രി കേരളത്തിലേക്ക് സ്വാഗതം ചെയ്തു. ഇതിനായി സർക്കാർ എല്ലാവിധ പിന്തുണയും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സിറ്റിയിലെ നാല്പത്തി ഒന്നാം നിലയിലുള്ള സാമ്പത്തിക വകുപ്പ് കാര്യാലയത്തിൽ ആയിരുന്നു കൂടിക്കാഴ്ച. ഊഷ്മളമായ സ്വീകരണമായിരുന്നു മുഖ്യമന്ത്രിക്ക് യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി നൽകിയത്. കൂടിക്കാഴ്‌ചക്കെത്തിയ മുഖ്യമന്ത്രി, യു എ ഇ യിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ്സുധീർ, നോർക്ക വൈസ് ചെയർമാനും അബുദാബി ചേംബർ വൈസ് ചെയർമാനുമായ എം എ യൂസഫലി, മിർ മുഹമ്മദ് ഐ എ എസ് ഉൾപ്പെടെയുള്ളവരെ സ്വീകരിക്കാൻ യു എ ഇ മന്ത്രിയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും നേരിട്ടെത്തിയിരുന്നു. സാമ്പത്തിക വകുപ്പ് അണ്ടർ സെക്രട്ടറി ജുമാ മുഹമ്മദ് അൽ കൈത്ത്, വാണിജ്യ വിഭാഗം അണ്ടർ സെക്രട്ടറി അബ്ദുൽ അസീസ് അൽ നെയിമി എന്നിവരും യോഗത്തിൽ സംബന്ധിച്ചു.
അതേസമയം മുഖ്യമന്ത്രി പ്രവാസികളുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കി പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. അടിയന്തര പ്രാധാന്യത്തോടെ പരിഹരിക്കാൻ കഴിയുന്ന വിഷയങ്ങളിലെങ്കിലും മുഖ്യമന്ത്രി പരിഗണിക്കുമെന്നാണ് വിശ്വാസമെന്നും പ്രവാസി സംഘടനകൾ പറഞ്ഞു. പ്രവാസികൾക്ക് നാട്ടിൽ ഏർപ്പെടുത്തിയ ഏഴുദിവസത്തെ ക്വാറന്റീൻ മാറ്റണമെന്നാണ് പ്രധാന ആവശ്യം.
കുറഞ്ഞ ദിവസത്തേക്ക് നാട്ടിൽ അടിയന്തരമായി പോകുന്ന പ്രവാസികളുടെ കാര്യവും കഷ്ടത്തിലാണ്. ഇത്തരക്കാർക്ക് മുൻപ് കേന്ദ്രത്തിന്റെ എയർസുവിധ ഫോമിൽ റജിസ്റ്റർ ചെയ്തു പോയി വരാമായിരുന്നു. ഇപ്പോൾ റജിസ്ട്രേഷൻ ഫോം പോലും ഇല്ല. ക്വാറന്റീൻ മാറ്റാൻ കഴിയില്ലെങ്കിൽ ഇക്കാര്യത്തിലും ഇടപെടലുണ്ടാകണം. കേരളത്തിലെ വിമാനത്താവളങ്ങളിൽ ഇങ്ങനെ റജിസ്റ്റർ ചെയ്തു പോയിവരാനുള്ള സംവിധാനം ഉണ്ടാകണമെന്നും സംഘടകൾ ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല