സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 4892 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. യുകെയില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യുകെയില്‍ നിന്നും വന്ന 84 പേര്‍ക്കാണ് ഇതുവരെ കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്
കൊല്ലം 552
പത്തനംതിട്ട 546
എറണാകുളം 519
കോട്ടയം 506
കോഴിക്കോട് 486
തൃശൂര്‍ 442
തിരുവനന്തപുരം 344
ആലപ്പുഴ 339
മലപ്പുറം 332
കണ്ണൂര്‍ 284
ഇടുക്കി 185
വയനാട് 144
പാലക്കാട് 140
കാസര്‍കോട് 73
കഴിഞ്ഞ 24 മണിക്കൂറിനിടെ 69,953 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.99 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടിഎല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,07,71,847 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 16 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4032 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 90 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4497 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 281 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കൊല്ലം 541, പത്തനംതിട്ട 504, എറണാകുളം 500, കോട്ടയം 478, കോഴിക്കോട് 468, തൃശൂര്‍ 425, തിരുവനന്തപുരം 251, ആലപ്പുഴ 331, മലപ്പുറം 314, കണ്ണൂര്‍ 239, ഇടുക്കി 173, വയനാട് 142, പാലക്കാട് 72, കാസര്‍കോട് 59 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 24 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 7, കാസര്‍കോട് 4, പത്തനംതിട്ട, കോഴിക്കോട് 3 വീതം, എറണാകുളം 2, തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4832 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.
നെഗറ്റീവ് ആയവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 479
കൊല്ലം 356
പത്തനംതിട്ട 121
ആലപ്പുഴ 330
കോട്ടയം 287
ഇടുക്കി 205
എറണാകുളം 604
തൃശൂര്‍ 426
പാലക്കാട് 190
മലപ്പുറം 420
കോഴിക്കോട് 880
വയനാട് 173
കണ്ണൂര്‍ 279
കാസര്‍കോട് 82
ഇതോടെ 60,803 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,51,742 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,57,415 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,47,984 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറന്റീനിലും 9431 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1002 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 2 പുതിയ ഹോട്സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 432 ഹോട്സ്‌പോട്ടുകളാണുള്ളത്.
കൊവിഡ് കുറയുന്ന പ്രവണത കണ്ടു വരുന്നു. വാക്സിൻ എടുക്കുന്ന കാര്യത്തിൽ ആശങ്ക ആവശ്യമില്ല. കേരളത്തിൽ കൊവിഡ് ൈവറസിന്റെ ജനിതക വ്യതിയാനം വന്നിരിക്കുന്നു എന്ന വാർത്ത കണ്ടു. ജനിതക വ്യതിയാനം വരുന്നത് സ്വാഭാവികമാണ്. ഇത് പഠന വിധേയമാക്കേണ്ടത് അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതിരോധ സംവിധാനത്തെ മറികടക്കുന്ന കൊവിഡ് വകഭേദം, എൻ440കെ
ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാൻ ശേഷിയുള്ള മാറ്റങ്ങൾ സംഭവിച്ച 13 കൊറോണ വൈറസ് വകഭേദങ്ങൾ കേരളത്തിലുണ്ടെന്നു കണ്ടെത്തൽ. ഇതിൽ ‘എൻ440കെ’ എന്നു പേരിട്ടിരിക്കുന്ന വകഭേദമാണ് ഭീഷണി. മാസ്ക് ധരിക്കലും കൈകഴുകലും ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കർശനമായി പാലിച്ചാൽ മാത്രമേ സ്ഥിതി നിയന്ത്രണ വിധേയമാകൂ.
സംസ്ഥാന സർക്കാരുമായി സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമികസ് ആൻഡ് ഇന്റഗ്രേറ്റിവ് ബയോളജി നടത്തുന്ന ജനിതക ശ്രേണീകരണത്തിന്റെ ആദ്യ ഫലങ്ങളാണ് ഇത്തരം വകഭേദത്തിൻ്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. 14 ജില്ലകളിലെ 2569 സാംപിളുകളിൽ 658 എണ്ണത്തിന്റെ ശ്രേണീകരണം നടത്തി. ഡിസംബർ – ജനുവരി കാലത്തെ സാംപിളുകളാണ് ഇവ.
ഇവയുടെ ജനിതഘടനയിൽ മൊത്തം 2174 വ്യതിയാനങ്ങൾ (മ്യൂട്ടേഷൻ). ഇതിൽ 13 എണ്ണം ഇമ്യൂൺ എസ്കേപ് ശേഷിയുള്ളതും 5 എണ്ണം തീവ്രവ്യാപന ശേഷിയുള്ളതുമാണ്. ഓരോ സാംപിളിലും ഒന്നിലധികം ഇമ്യൂൺ എസ്കേപ് പ്രൊട്ടീനുകൾ കണ്ടിട്ടില്ലാത്തത് ആശ്വാസകരമാണ്. ഒന്നിലധികമായാൽ സ്ഥിതി ഗുരുതരം. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ വകഭേദം ഇത്തരത്തിലുള്ളതാണ്. ഒരു സാംപിളിൽ യുകെ വകഭേദവും കണ്ടെത്തിയെങ്കിലും പടരാതെ തടയാനായി. 113 സാംപിളിലാണ് ഇമ്യൂൺ എസ്കേപ് ശേഷിയുള്ള മാറ്റങ്ങൾ കണ്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല