സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 2133 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 261, പത്തനംതിട്ട 206, എറണാകുളം 205, കണ്ണൂര്‍ 200, കോട്ടയം 188, മലപ്പുറം 179, തൃശൂര്‍ 172, ആലപ്പുഴ 168, കൊല്ലം 152, കാസര്‍കോട് 117, തിരുവനന്തപുരം 116, പാലക്കാട് 88, ഇടുക്കി 46, വയനാട് 35 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
യുകെയില്‍നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെ (98), സൗത്ത് ആഫ്രിക്ക (2) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 100 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 83 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 69,838 സാംപിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.05 ആണ്. റുട്ടീന്‍ സാംപിള്‍, സെന്റിനല്‍ സാംപിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,21,30,151 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4355 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 77 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 1862 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 180 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 228, പത്തനംതിട്ട 184, എറണാകുളം 198, കണ്ണൂര്‍ 137, കോട്ടയം 174, മലപ്പുറം 172, തൃശൂര്‍ 165, ആലപ്പുഴ 163, കൊല്ലം 148, കാസര്‍കോട് 109, തിരുവനന്തപുരം 78, പാലക്കാട് 30, ഇടുക്കി 44, വയനാട് 32 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, എറണാകുളം 2, കോട്ടയം, തൃശൂര്‍, പാലക്കാട്, കാസര്‍കോട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3753 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 193, കൊല്ലം 543, പത്തനംതിട്ട 295, ആലപ്പുഴ 317, കോട്ടയം 498, ഇടുക്കി 75, എറണാകുളം 557, തൃശൂര്‍ 241, പാലക്കാട് 57, മലപ്പുറം 265, കോഴിക്കോട് 388, വയനാട് 77, കണ്ണൂര്‍ 125, കാസര്‍കോട് 122 എന്നിങ്ങനെയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 33,785 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 10,47,226 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,59,401 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,54,375 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5026 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 594 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. 6 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 347 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
നാഗ്പൂരിൽ വീണ്ടും ലോക്ക്ഡൗൺ
കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ വർധിച്ചതോടെ മഹാരാഷ്ട്രയിലെ നാഗ്പുരിൽ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്തി. മാർച്ച് 15 മുതൽ 21 വരെയാണ് ലോക്ഡൗൺ. അവശ്യവസ്തുക്കളുടെ വിതരണത്തിന് തടസ്സമുണ്ടാകില്ല. പാൽ, പച്ചക്കറി തുടങ്ങിയവ വിൽക്കുന്ന കടകളും തുറന്നു പ്രവർത്തിക്കും. ഒരുമാസമായി മഹാരാഷ്ട്രയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്.
24 മണിക്കൂറിനിടെ നാഗ്പുരിൽ 1,800 പേർക്കാണ് കോവിഡ് ബാധിച്ചത്. വരും ദിവസങ്ങളിൽ കൂടുതൽ സ്ഥലങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. കാര്യങ്ങൾ നിരീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് 60% കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ദിവസം 13,659 പേർക്കാണ് കോവിഡ് ബാധിച്ചത്.
രാജ്യത്ത് 24 മണിക്കൂറിൽ 22,854 പേർക്ക് രോഗം
രാജ്യത്ത് കോവിഡ് കണക്കുകൾ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,854 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 11,285,561 ആയി. 126 മരണംകൂടി റിപ്പോർട്ട് ചെയ്തതോടെ അണുബാധയിൽ മരിച്ചവരുടെ ആകെ എണ്ണം 1,58,189 ആയി. പുതിയ രോഗികളിൽ 83.76 ശതമാനവും കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്. മഹാരാഷ്ട്രയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ഇതിനു മുന്‍പ് കഴിഞ്ഞ വർഷം ഡിസംബർ 26നാണ് ഇരുപതിനായിരത്തിന് മുകളിൽ കോവിഡ് കണക്കുകൾ വന്നിരുന്നത്.
വാക്സിനേഷൻ മൂന്നാം ഘട്ടത്തിൽ 50ന് മുകളില്‍ പ്രായമുളളവര്‍ക്ക് കുത്തിവെപ്പ്
രാജ്യത്ത് കോവിഡ് വാക്‌സിന്റെ മൂന്നാംഘട്ടത്തിൽ 50 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ ലഭ്യമാക്കുമെന്ന് കേന്ദ്ര സർക്കാർ. ആദ്യഘട്ടങ്ങളിൽ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമാണ് വാക്‌സിന് വിതരണം ചെയ്തത്. രാജ്യത്ത് രണ്ടു കോടിയിൽ അധികം പേരാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. കുറഞ്ഞ സമയത്തിനുളളില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന് നല്‍കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതിനായി കോവിഡ് വാക്സിനേഷന് സെന്ററുകളുടെ എണ്ണം വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.
കോവിഷീല്‍ഡ് വില 210 ല്‍ നിന്ന് 157.50 രൂപയാക്കി
കോവിഷീല്‍ഡിന്റെ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. ഡോസിന് 210 രൂപയായിരുന്നതാണ് ഇപ്പോള്‍ 157.50 രൂപയായി കുറച്ചത്. കോവിഡ് വാക്‌സിന് കേന്ദ്രസര്‍ക്കാര്‍ നിലവില്‍ സബ്‌സിഡി നല്‍കുന്നതിനാല്‍ സ്വകാര്യ ആശുപത്രികളില്‍ കുത്തിവയ്പ് എടുക്കുന്നവര്‍ക്ക് വിലയില്‍ കുറവ് ലഭിക്കില്ല. രണ്ടാംഘട്ട വാക്‌സിനോഷന്റെ ഭാഗമായായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് വില കുറച്ചതെന്നാണ് റിപ്പേര്‍ട്ടുകള്‍. വാക്‌സിന്റെ വിലയോടൊപ്പം അഞ്ചുശതമാനം ജിഎസ്ടി കൂടി ചേരുമ്പോഴാണ് 157.50 രൂപയാകുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല