
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ കൊവിഡ് ചികിത്സാ പ്രോട്ടോകോളില്‍ മാറ്റം. സാധാരണഗതിയില്‍ പി.സി.ആര്‍ ടെസ്റ്റ് നടത്തിയായിരുന്നു രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. എന്നാല്‍ ഇനിമുതല്‍ ആന്റിജന്‍ പരിശോധന നെഗറ്റീവായാല്‍ മതിയെന്നാണ് പുതിയ ഉത്തരവ്. സംസ്ഥാനത്ത് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യുന്ന നിയന്ത്രണങ്ങളിലും മാറ്റം വരുന്നത്.
കൊവിഡ് ലക്ഷണങ്ങളില്ലാത്ത രോഗികളാണെങ്കില്‍ ആദ്യ പോസിറ്റീവ് റിസള്‍ട്ടിന് പത്ത് ദിവസത്തിന് ശേഷം ആന്റിജന്‍ ടെസ്റ്റ് നടത്താം. ഇത് നെഗറ്റീവാകുകയാണെങ്കില്‍ ആശുപത്രി വിടാമെന്നാണ് പുതിയ പ്രോട്ടോകോള്‍.
ഇതിന് ശേഷം ഏഴ് ദിവസം സമ്പര്‍ക്ക വിലക്ക് പാലിക്കണമെന്നാണ് കണക്ക്. പൊതു സ്ഥലങ്ങളില്‍ പോകുകയോ ആളുകളുമായി ഇടപെടുകയോ ചെയ്യരുതെന്നും ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിക്കുന്നു. നേരിയ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന വ്യക്തിയാണെങ്കിലും ഇത് തന്നെയായിരിക്കും പാലിക്കേണ്ടതെന്നും പ്രോട്ടോകോള്‍ നിര്‍ദേശിക്കുന്നു.
അതേസമയം കാര്യമായ രോഗലക്ഷണം പ്രകടിപ്പിക്കുന്നവരാണെങ്കില്‍ ആദ്യത്തെ പോസിറ്റീവ് ഫലം വന്ന് 14 ദിവസത്തിന് ശേഷം പരിശോധന നടത്തും. തുടര്‍ന്ന് നെഗറ്റീവാകുകയാണെങ്കില്‍ ആശുപത്രി വിടാം.
രണ്ടാം തവണയാണ് ആരോഗ്യ വകുപ്പ് ഡിസ്ചാര്‍ജ് പ്രോട്ടോകോളില്‍ മാറ്റം വരുത്തിയത്. നേരത്തെ രണ്ട് പി.സി.ആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവാണെന്നുറപ്പിച്ച ശേഷമായിരുന്നു രോഗികളെ ഡിസ്ചാര്‍ജ് ചെയ്തിരുന്നത്. എന്നാല്‍ അത് പിന്നീട് ഒറ്റത്തവണയാക്കി ചുരുക്കി. ഈ തീരുമാനത്തിലാണ് വീണ്ടും മാറ്റം വരുത്തിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല