
സ്വന്തം ലേഖകൻ: വാഷിങ്ടണില്‍ ഇന്ത്യന്‍ എംബസിക്ക് സമീപം ഖലിസ്ഥാന്‍വാദികള്‍ നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകനു നേരെ ആക്രമണം. വാഷിങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ ലളിത് ഝായ്ക്കു നേരെയാണ് ശനിയാഴ്ച ഉച്ചയ്ക്കു ശേഷം ആക്രമണമുണ്ടായത്. ഖലിസ്ഥാന്‍വാദികള്‍ തന്നെ കായികമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്ന് ലളിത് പറഞ്ഞു.
തന്നെ സംരക്ഷിച്ച യുഎസ് സീക്രട്ട് സര്‍വീസിന് ലളിത് നന്ദി അറിയിച്ചിട്ടുമുണ്ട്. ഇടതുചെവിക്ക് താഴെയാണ് ഇദ്ദേഹത്തിന് മര്‍ദനമേറ്റത്. അതേസമയം കയ്യേറ്റം ചെയ്തവര്‍ക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ലളിത് പറഞ്ഞു.
യുഎസ് സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരിക്കെയാണ് അമൃത്പാല്‍ സിങ്ങിനെ പിന്തുണച്ച് ഖലിസ്ഥാന്‍കൊടി വീശി പ്രതിഷേധക്കാര്‍ എംബസിയുടെ പരിസരത്തേക്ക് എത്തിയതെന്ന് ലളിത് പറഞ്ഞു. എംബസി തകര്‍ക്കുമെന്ന് ഭീഷണിമുഴക്കിയ ഇവര്‍ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത്ത് സിങ് സന്ധുവിനെയും ഭീഷണപ്പെടുത്തിയെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് ലളിത് കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല