സ്വന്തം ലേഖകൻ: ഉത്തരകൊറിയൻ രാഷ്ട്രത്തലവൻ കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിം സ്വബോധത്തിലേക്ക് തിരികെ എത്തിയിട്ടില്ലെന്നാണ് ജാപ്പനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കിമ്മിന്റെ തലച്ചോറിന്റെ പ്രവർത്തനങ്ങൾ ഇനിയും സാധാരണ മട്ടിലായിട്ടില്ലെന്നാണ് വിവരങ്ങൾ.
ഉണർന്നിരിക്കുമ്പോഴും സ്വബോധത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാതിരിക്കുന്ന അവസ്ഥയിലാണ് കിമ്മെന്നാണ് മാധ്യമങ്ങൾ പറയുന്നത്. എന്നാൽ ഇദ്ദേഹത്തിന്റ ആരോഗ്യത്തെപ്പറ്റി ഉത്തരകൊറിയ പ്രതികരിക്കാതിരിക്കുന്നതിനാൽ റിപ്പോര്‍ട്ടുകള്‍ക്കൊന്നും ഒരു സ്ഥിരീകരണവുമില്ല,
കിമ്മിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ ചൈന മെഡിക്കൽ വിദഗ്ധരടങ്ങുന്ന സംഘത്തെ അയച്ചിട്ടുണ്ട്. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ അന്താരാഷ്ട്ര ലെയ്സൺ വിഭാഗത്തിലെ മുതിർന്ന അംഗത്തിന്റെ നേതൃത്വത്തിൽ വിദഗ്ധസംഘം വ്യാഴാഴ്ചയാണ് ബെയ്ജിങ്ങിൽനിന്ന് ഉത്തരകൊറിയയിലേക്ക് പോയത്.
ഏപ്രിൽ 11-നായിരുന്നു കിം അവസാനമായി പൊതുവേദിയിലെത്തിയത്. 12 ന് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായി. 15-ന് മുത്തച്ഛന്റെ ജന്മവാർഷികാഘോഷത്തിൽ പങ്കെടുക്കാതിരുന്നത് ലോകം ശ്രദ്ധിച്ചിരുന്നു. ഉത്തരകൊറിയയെ സംബന്ധിച്ചിടത്തോളം സുപ്രധാനദിനമാണത്. ഇതേത്തുടർന്നാണ് കിമ്മിന്റെ ആരോഗ്യത്തെച്ചൊല്ലി അഭ്യൂഹങ്ങൾ പരന്നത്.
കിം ജോങ് ഉന്നിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച കിംവദന്തികൾ വ്യാപകമാകുന്നതിനിടെ, അദ്ദേഹത്തിന്റെ പച്ച ട്രെയിൻ ഉത്തരകൊറിയയിലെ തീരദേശ നഗരമായ ഹ്യാങ്സാനിലേക്ക് ഈ മാസം 21നും 23നും എത്തിയതായി സ്ഥിരീകരണം. സാറ്റലൈറ്റ് ചിത്രങ്ങളുടെ സഹായത്തോടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്നു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അദ്ദേഹം ഹ്യാങ്സാനിലെ ഒരു റിസോർട്ടിൽ ആരോഗ്യവാനായി തുടരുന്നുവെന്ന അഭ്യൂഹങ്ങളെ സാധൂകരിക്കുന്നതാണിത്. കിം മരിച്ചതായിപ്പോലും അഭ്യൂഹങ്ങൾ വ്യാപകമാണെങ്കിലും യുഎസും ദക്ഷിണ കൊറിയയും ഉൾപ്പെടെയുള്ളവരൊന്നും മുഖവിലയ്ക്കെടുത്തിട്ടില്ല.
കിം കുടുംബത്തിനു മാത്രം ഉപയോഗിക്കാൻ അനുവാദമുള്ള ഹ്യാങ്സാനിലെ ‘ലീഡർഷിപ്പ് സ്റ്റേഷനി’ലാണ് ഏപ്രിൽ 21, 23 തീയതികളിൽ ട്രെയിനെത്തിയത്. ഇതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ 38 നോർത്ത് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ‘കിം ജോങ് ഉൻ നിലവിൽ ഹ്യാങ്സാനിലുണ്ടെന്നാണ് മനസ്സിലാക്കുന്നത്’ എന്ന് പേരു വെളിപ്പെടുത്താൻ തയാറാകാത്ത ഒരു ഉത്തരകൊറിയൻ ഉദ്യോഗസ്ഥൻ കഴിഞ്ഞ ദിവസം വാഷിങ്ടൺ പോസ്റ്റിനോടു പറഞ്ഞു.
കിം ജോങ് ഉന്‍ ശനിയാഴ്ച മരിച്ചുവെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിവരം കിട്ടിയതായി യുകെയിലെ ഡെയ്‌ലി എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരങ്ങള്‍ പറയുന്നത് 36കാരനായ കിംജോങ് ഉന്‍ മരിച്ചെന്നാണെന്ന് ഹോങ്കോങ് മാധ്യമം റിപ്പോർട്ടു ചെയ്തിരുന്നു.ഇതനുസരിച്ചാണ് യുകെ ഡെയ്ലി എക്സ്പ്രസ് വാർത്ത റിപ്പോർട്ടു ചെയ്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല