സ്വന്തം ലേഖകൻ: ആഗോള വെല്ലുവിളികളെയും പ്രതിസന്ധികളെയും നേരിടുന്നതിന് അന്താരാഷ്ട്ര സഹകരണമാണ് ആവശ്യമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. ജി-20 അംഗ രാജ്യങ്ങളുടെ അധ്യക്ഷ സ്ഥാനം സ്വീകരിച്ച് ലോക രാഷ്ട്രങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാജാവ്. അടുത്ത വര്‍ഷം സൗദി ആദിത്യമരുളുന്ന ജി-20 ഉച്ചകോടിയിലേക്ക് ലോക നേതാക്കളെ അദ്ദേഹം സ്വാഗതം ചെയ്തു.
ജി-20 കൂട്ടായ്മയുടെ അധ്യക്ഷ സ്ഥാനം സൗദിക്ക് കൈമാറിയതിലുള്ള സന്തോഷം രാജാവ് അറിയിച്ചു. ഒപ്പം അടുത്ത ഉച്ചകോടിയില്‍ ലോകജനതയുടെ പ്രതീക്ഷകള്‍ നിറവേറ്റുന്ന നയങ്ങള്‍ രൂപീകരിക്കുന്നതിനും സഹകരണ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമുള്ള തങ്ങളുടെ ശ്രമങ്ങളെ ലോകത്തെ അറിയിക്കുന്നതായും രാജാവ് വ്യകതമാക്കി. ആഗോള വെല്ലുവിളികളെ കൂട്ടായി അഭിസംബോധന ചെയ്യുന്നതിനും ലോകമെമ്പാടും ഫലപ്രദമായ പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും അന്താരാഷ്ട്ര സഹകരണം അത്യാവശ്യമാണെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.
സാങ്കേതികവും, സാമ്പത്തികവും, ജനസംഖ്യാപരവും, പാസ്ഥിതികവുമായ മാറ്റങ്ങളാല്‍ പരിവര്‍ത്തനം ചെയ്യപ്പെടുന്ന ആഗോള ഭൂപ്രകൃതിയെയാണ് ഇന്ന് നാം അഭിമുഖീകരിക്കുന്നത്. ഇവ നേരിടാന്‍ ജി-20 അംഗ രാജ്യങ്ങളും അവിടങ്ങളിലെ ജനങ്ങളും പരസ്പര ബന്ധിതമായി പ്രവര്‍ത്തികേണ്ടത് മുമ്പത്തെക്കാളും ആവശ്യമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ആഗോള സഹകരണം നല്ല നിലയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ജി-20 കൂട്ടായ്മയില്‍ തങ്ങള്‍ക്കുള്ള ഉത്തരവാദിത്വം വലുതാണെന്നും കൂട്ടായ്മയില്‍ എല്ലാവരെയും ശക്തിപ്പെടുത്തി മുന്നോട്ട് പോകാന്‍ ശ്രമിക്കുമെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വെല്ലുവിളികളെ തരണം ചെയ്യുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിന് ജി-20 അംഗങ്ങളുമായി കൂട്ടായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല