
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശികള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കുന്നതിന് തീരുമാനം. ഇതനുസരിച്ചു രാജ്യത്തെ വിദേശികളുടെ വിവരശേഖരണം കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ സംയോജിച്ചു കൊണ്ടു ആരംഭിച്ചതയും സര്‍ക്കാര്‍ വക്താവ് അറിയിച്ചു.
പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷനുമായി ചേര്‍ന്ന് വിവിധ താമസ മേഖലകളിലെ ജനസംഖ്യയെക്കുറിച്ചുള്ള വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ക്കാണ് ഇപ്പോള്‍ തുടക്കമായത്. ചില നിബന്ധനകളുടെ അടിസ്ഥാനത്തിലായിരിക്കും വാക്സിന്‍ നല്‍കുക. സ്വദേശം, താമസസ്ഥലം, പ്രായം തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.
ഇതിനായി പ്രാഥമിക ആരോഗ്യ.സംരക്ഷണ കേന്ദ്രങ്ങളിലെയും വിവിധ പ്രദേശങ്ങളിലെ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിലെയും ഇലക്ട്രോണിക് ഫയലുകള്‍ പരിശോധിച്ച് വിവരങ്ങള്‍ ബന്ധിപ്പിക്കുന്നതിനാണ് അധികൃതരുടെ നീക്കം.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ വിദേശികള്‍ക്ക് തൊഴില്‍ അനുമതി പത്രം അഥവാ വര്‍ക്ക് പെര്‍മിറ്റ് നല്‍കാന്‍ ആരംഭിച്ചു. കുവൈത്തിലേക്ക് മടങ്ങിയെത്താന്‍ അനുവദിക്കുന്നതിനായി വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതായി പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ അതോറിട്ടിയാണ് അറിയിച്ചത്.
തൊഴിലുടമകള്‍ക്ക് ആവശ്യമുള്ള വിദേശി ജീവനക്കാരുടെ പട്ടിക ആഭ്യന്തരമന്ത്രാലയത്തിലേക്ക് അയക്കാന്‍ മന്ത്രിസഭ രൂപീകരിച്ച ആരോഗ്യസമിതി അറിയിച്ചിരുന്നു. ഇതനുസരിച്ചാണ് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ നടപടി സ്വീകരിച്ചത്.
ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് സുരക്ഷാ അനുമതി നേടിയ ശേഷം വിദേശത്ത് കുടുങ്ങിപ്പോയ തൊഴിലാളികള്‍ക്ക് ഓവര്‍സീസ് വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നതിന് തൊഴിലുടമകള്‍ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന് സമര്‍പ്പിക്കുന്ന അഭ്യര്‍ത്ഥന അനുസരിച്ചായിരിക്കും തൊഴില്‍ അനുമതി നല്‍കുക.
അനുമതി ലഭിക്കുന്നതോടെ തൊഴിലുടമകള്‍ വിദേശത്തുള്ള തൊഴിലാളികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അയക്കുന്നതാണ്. തുടര്‍ന്ന് വിദേശ തൊഴിലാളികള്‍ക്ക് അതത് രാജ്യങ്ങളിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കുവൈത്തിലേക്ക് മടങ്ങി വരാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല