സ്വന്തം ലേഖകൻ: കുവൈത്തിൽ ഞായറാഴ്ച മുതൽ ഒരു മാസത്തേക്ക് ഭാഗിക കർഫ്യൂ നടപ്പാക്കും. വൈകീട്ട് അഞ്ചുമുതൽ പുലർച്ചെ അഞ്ചുവരെ ഇളവ് അനുവദിക്കപ്പെട്ട വിഭാഗങ്ങളല്ലാതെ പുറത്തിറങ്ങാൻ പാടില്ല. കർഫ്യൂവിെൻറ തലേ ദിവസമായതിനാൽ ശനിയാഴ്ച വിപണിയിൽ വൻ തിരക്കായിരുന്നു. കർഫ്യൂ നടപ്പാക്കാൻ പൊലീസും സൈന്യവും നാഷനൽ ഗാർഡും നേരത്തേ തന്നെ തയാറെടുപ്പ് പൂർത്തിയാക്കി.
കുവൈത്തിൽ കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടു കടത്തുമെന്ന് മുന്നറിയിപ്പ്. സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പൊതു സുരക്ഷാകാര്യ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൂബി അറിയിച്ചു. 10,000 ദീനാർ വരെ പിഴ ലഭിക്കുന്ന വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തുക.
കർഫ്യൂ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ നിരത്തുകളിൽ കർശന നിരീക്ഷണമുണ്ടാകും. പ്രധാന റോഡുകളിലും ഉൾഭാഗങ്ങളിലും സുരക്ഷ ഉദ്യോഗസ്ഥർ റോന്തുചുറ്റും. ഇതിന് എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്.കർഫ്യൂവിൽ ഇളവ് അനുവദിച്ച വിഭാഗങ്ങളുടെ രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തും.
കർഫ്യൂ സമയത്ത് നിർബന്ധ നമസ്കാരങ്ങൾക്ക് പള്ളിയിലേക്ക് നടന്നുപോകുന്നതിന് തടസ്സമില്ല. വാഹനത്തിൽ പോകാൻ അനുമതിയില്ല. തൊട്ടടുത്തുള്ള പള്ളിയിലേക്ക് നമസ്കാരത്തിന് മാത്രമാണ് പോകുന്നത് എന്ന് ഉറപ്പാക്കാനാണ് ഇൗ നിബന്ധന. സുബ്ഹി, മഗ്രിബ്, ഇശാ നമസ്കാരങ്ങളാണ് വൈകീട്ട് അഞ്ചിനും പുലർച്ച അഞ്ചിനുമിടയിലുള്ള കർഫ്യൂ സമയത്ത് വരുന്നത്. ബാങ്കിെൻറ 15 മിനിറ്റ് മുമ്പ് പോകാം. പള്ളിയിലെ സംഘടിത നമസ്കാരം കഴിഞ്ഞ് വൈകാതെ തിരിച്ചുപോകുകയും വേണം.
കർഫ്യൂവിൽനിന്ന് അംബാസഡർമാർ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരെ ഒഴിവാക്കിയിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഭാഗിക കർഫ്യൂ പ്രാബല്യത്തിലുള്ള സമയങ്ങളിൽ കുവൈത്തിലെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാർക്കും നയതന്ത്ര ഉദ്യോഗസ്ഥർക്കും പുറത്തിറങ്ങണമെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴി പ്രത്യേക അനുമതി വാങ്ങണം.
കര്‍ഫ്യുവില്‍ നിന്നും 23 വിഭാഗങ്ങളെ ഒഴിവാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്ത് ആഭ്യന്തര മന്ത്രാലയം സുരക്ഷാ വിഭാഗമാണ് ഇതു സംബന്ധിച്ച പട്ടിക പുറത്തു വിട്ടത്.
ജഡ്ജിമാര്‍, അറ്റോര്‍ണി ജനറല്‍, അറ്റോര്‍ണി ജനറലിന്റെ സഹായികള്‍, പബ്ലിക് പ്രോസിക്യൂഷന് ഡയറക്ടര്‍മാര്‍, ജനപ്രതിനിധികളുടെ അഭിഭാഷകര്‍. മന്ത്രിമാര്‍, ദേശീയ അസംബ്ലി സ്പീക്കറും ദേശീയ അസംബ്ലി അംഗങ്ങളും, കൂടാതെ കുവൈറ്റ് ആര്‍മി, നാഷണല്‍ ഗാഡ്, ജനറല്‍ ഫയര്‍ ഫോഴ്സ്, തൊഴില്‍, ഗതാഗത മന്ത്രാലയം, ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി എന്നിവയുമായി കരാര്‍ ചെയ്യുന്ന കരാര്‍ കമ്പനികളിലെ തൊഴിലാളികള്‍, ക്ലീനിംഗ് കമ്പനികളുടെ പ്രോജക്റ്റുകളുടെ മാനേജര്‍മാരും സൂപ്പര്‍വൈസര്‍മാരും, കുവൈറ്റ് മുനിസിപ്പാലിറ്റിയുമായി കരാര്‍ ഉള്ള ക്ലീനിംഗ് കമ്പനികളുടെ തൊഴിലാളികള്‍, ശുചിത്വ സംവിധാനങ്ങള്‍, സെമിത്തേരി ജീവനക്കാര്‍, സഹകരണ സംഘങ്ങള്‍ക്കുള്ള ഭക്ഷ്യവസ്തുക്കള്‍, പച്ചക്കറികള്‍, എന്നിവയുടെ എല്ലാ വിതരണക്കാരും, അബ്ദലി, വഫ്ര ഫാമുകളില്‍ നിന്ന് പച്ചക്കറികളും പഴങ്ങളും സഹകരണ സംഘങ്ങളിലേക്ക് കൊണ്ടുപോകുന്നവര്‍, മാര്‍ക്കറ്റിംഗ് സേവനങ്ങള്‍ക്കായി വഫര്‍ കമ്പനിയിലെ തൊഴിലാളികള്‍, കുവൈറ്റ് ഫ്ളവര്‍ മില്‍സ്, ഫ്ളവര്‍ ആന്‍ഡ് ബേക്കറീസ് കമ്പനി, കുവൈറ്റ് കാറ്ററിംഗ് കമ്പനി, എല്ലാ ഗവര്‍ണറേറ്റുകളിലെയും വാട്ടര്‍ പമ്പിംഗ് സ്റ്റേഷനുകള്‍ ജീവനക്കാര്‍, സര്‍ക്കാര്‍ ഏജന്‍സികളുമായി കരാറുള്ള മലിനജല നിര്‍മ്മാര്‍ജ്ജന ജോലിക്കാര്‍ മിനിസ്ട്രി ഓഫ് വര്‍ക്സ് ആന്‍ഡ് പബ്ലിക് അതോറിറ്റി ഫോര്‍ റോഡ് ആന്‍ഡ് ട്രാസ്പോര്‍ട്ട് മന്ത്രാലയത്തിന്റെയും പൊതു അതോറിറ്റിയുടെയും എഞ്ചിനീയര്‍മാര്‍ മിനിസ്ട്രി ഓഫ് വാട്ടര്‍ ആന്‍ഡ് എലെക്ട്രിസിറ്റി മന്ത്രാലയത്തിലെ ജീവനക്കാരും, കുവൈറ്റ് തുറമുഖ കോര്‍പ്പറേഷനിലെ തൊഴിലാളികള്‍, കുവൈറ്റ് എയര്‍വേയ്സ് ജീവനക്കാര്‍, തുടങ്ങിയ 23 വിഭാഗങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല