സ്വന്തം ലേഖകൻ: ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളുടെ റിക്രൂട്മെന്റിന് അപേക്ഷ സ്വീകരിച്ചുതുടങ്ങി. മാസങ്ങളുടെ ഇടവേളക്ക് ശേഷം ഇന്നലെയാണ് അപേക്ഷ സ്വീകരിച്ചുതുടങ്ങിയത്. എന്നാൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഗാർഹിക തൊഴിലാളികൾ കുവൈത്തിൽ എത്താൻ കാലതാമസം എടുക്കും.
ശ്രീലങ്ക, ഫിലിപ്പീൻസ്, നേപ്പാൾ, ബംഗ്ലദേശ് എന്നിവിടങ്ങളിൽ നിന്നും അപേക്ഷ സ്വീകരിച്ചു തുടങ്ങി. വിമാന സർവീസ് പുനരാരംഭിച്ചിട്ടില്ലെങ്കിലും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് ഗാർഹിക തൊഴിലാളികൾക്ക് കുവൈത്തിലേക്ക് നേരിട്ട് യാത്ര ചെയ്യാൻ അനുമതിയും ഉണ്ടാകും.
അതിനിടെ ഇന്ത്യക്കാരായ വീട്ടുജോലിക്കാർ കുവൈത്തിലേക്ക് വരാൻ താൽപര്യമെടുക്കുന്നില്ലെന്ന് റിപ്പോർട്ട്. ഇന്ത്യൻ ഭരണകൂടം നിരുത്സാഹപ്പെടുത്തുന്നില്ലെന്നും അപേക്ഷകൾ കുറവാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ തൊഴിലാളികൾക്ക് കുവൈത്തിൽ ഡിമാൻഡ് ഉണ്ട്. വീട്ടുജോലിക്കാർക്ക് പൊതുവെ ശമ്പളം കുറവായതിനാലും തൊഴിൽ പ്രശ്നങ്ങൾ കൂടുതലായതിനാലുമാണ് താൽപര്യമെടുക്കാത്തതെന്നാണ് സൂചന.
ശ്രീലങ്ക കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ അയക്കുന്നുണ്ട്. എന്നാൽ, കുവൈത്തിലെ വീട്ടുജോലിക്കാരിൽ 11 ശതമാനം മാത്രമാണ് അവർ. ഇത്യോപ്യ, നേപ്പാൾ, ഇന്തോനേഷ്യ എന്നിവിടങ്ങളിൽനിന്ന് കൂടുതൽ പേരെ എത്തിക്കാൻ ചർച്ച നടക്കുന്നു. എന്ന് വരവ് സാധ്യമാവുമെന്ന് പറയാൻ കഴിയില്ല. ബംഗ്ലാദേശ് പുരുഷ ജോലിക്കാരെ മാത്രമേ അയക്കുന്നുള്ളൂ.
ഇന്ത്യ കഴിഞ്ഞാൽ കുവൈത്തിലേക്ക് ഏറ്റവും കൂടുതൽ ഗാർഹിക ജോലിക്കാരെ അയച്ചിരുന്നത് ഫിലിപ്പീൻസാണ്. അതേസമയം ഏകീകൃത കരാർ വിഷയത്തിൽ ഫിലിപ്പീൻസും കുവൈത്തും തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. കരാർ ഒപ്പിടുകയാണെങ്കിൽ ഗാർഹിക തൊഴിലാളി റിക്രൂട്ട്മെൻറ് എളുപ്പമാക്കാമെന്ന നിലപാടിലാണ് ഫിലിപ്പീൻസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല