സ്വന്തം ലേഖകൻ: വിദേശി നിയമനത്തിന് ക്വോട്ട സമ്പ്രദായം സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വരികയാണെങ്കിൽ ക്വോട്ട പരിധിയും കവിഞ്ഞ് രാജ്യത്ത് നിലവിലുള്ളവരെ നാടുകടത്തില്ല. പകരം പ്രസ്തുത രാജ്യത്ത് നിന്നുള്ളവരുടെ എണ്ണം ക്വോട്ടാ പരിധിയിൽ എത്തുംവരെ അത്തരം രാജ്യങ്ങളിൽനിന്ന് പുതുതായി റിക്രൂട്ട്മെൻറ് നടത്താതിരിക്കണമെന്നാണ് കരട് ബില്ലിലെ വ്യവസ്ഥ. നിർണയിക്കപ്പെട്ട ക്വോട്ടയെക്കാൾ ആളുകളുള്ള രാജ്യത്ത് നിന്നുള്ളവരെ റിക്രൂട്ട് ചെയ്യാൻ അനുമതി നൽകുന്ന ഉദ്യോഗസ്ഥന് 10 വർഷം വരെ തടവ്, ലക്ഷം ദിനാർ വരെ പിഴ എന്നീ ശിക്ഷയും ബില്ലിലുണ്ട്.
ജനസംഖ്യാ അസന്തുലനം ഇല്ലാതാക്കുന്നതിന്റെ ഭാഗമായാണ് ക്വോട്ട സമ്പ്രദായം ആലോചിക്കുന്നത്. ക്വോട്ട പരിധിയിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണം പരിഗണിക്കില്ല. പാർലമെന്റിന്റെ നിയമ-നിയമ നിർമാണ സമിതി അംഗീകരിച്ച കരട് ബില്ലിൽ അത് സംബന്ധിച്ച് വ്യവസ്ഥയുണ്ടാക്കും. ഗൾഫ് രാജ്യങ്ങളിൽനിന്നുള്ളവർ, സർക്കാർ കരാർ പദ്ധതികളിൽ ജോലി ചെയ്യുന്നവർ എന്നിവരെയും ക്വോട്ടയിൽ ഉൾപ്പെടുത്തില്ല.
5 എംപിമാർ സമർപ്പിച്ച കരട് ബിൽ പാർലമെന്റിന്റെ നിയമ- നിയമ നിർമാണ സമിതി അംഗീകരിച്ചിരുന്നു. ഇനി ബിൽ പാർലമെൻറിൽ ചർച്ച ചെയ്യണം. സ്വദേശി ജനസംഖ്യയുടെ 15% മാത്രമാണ് കരട് ബില്ലിൽ ഇന്ത്യക്കാർക്ക് അനുവദിച്ചിട്ടുള്ള ക്വോട്ട. ശ്രീലങ്ക, ഫിലിപ്പീൻസ്, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ളവർ 10% കവിയരുത്.
ബംഗ്ലദേശ്, പാക്കിസ്ഥാൻ, നേപ്പാൾ, വിയറ്റ്നാം എന്നിവിടങ്ങൾക്കുള്ള ക്വോട്ട 5% വീതമാണ്. രാജ്യത്ത് ഏഴര ലക്ഷത്തോളം ഗാർഹിക തൊഴിലാളികളും ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള ആയിരക്കണക്കിന് ആളുകളും സർക്കാർ കരാർ പദ്ധതികളുമായി ബന്ധപ്പെട്ട് പതിനായിരക്കണക്കിന് വിദേശികളുമുണ്ട്. ഇവരെയൊന്നും പുതിയ നിർദേശം ബാധിക്കില്ല.
അതേസമയം, ഗാർഹിക തൊഴിലാളികൾക്ക് ഒരു കാരണവശാലും തൊഴിൽ വീസയിലേക്ക് മാറ്റം അനുവദിക്കരുത്, സന്ദർശക വീസ തൊഴിൽ വീസയിലേക്കോ ആശ്രിത വീസയിലേക്കോ മാറ്റരുത്, സർക്കാർ കരാർ പദ്ധതിയിലുള്ള വീസാ കാലാവധി പുതുക്കരുത് തുടങ്ങിയ വ്യവസ്ഥകളുമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല