സ്വന്തം ലേഖകൻ: കുവൈത്തിലേക്ക് വിദേശികളുടെ പ്രവേശന വിലക്ക് നീട്ടി. ആരോഗ്യ മന്ത്രാലയത്തിെൻറ നിർദേശത്തെ തുടർന്ന് മറ്റൊരറിയിപ്പുണ്ടാകുന്നത് വരെ പ്രവേശന വിലക്ക് നീട്ടാൻ തീരുമാനിച്ചതായി വ്യോമയാന വകുപ്പ് ട്വിറ്ററിൽ അറിയിച്ചു. കുവൈത്തികൾക്ക് ഒരാഴ്ചത്തെ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനും തുടർന്ന് ഒരാഴ്ചത്തെ ഹോം ക്വാറൻറീനും അനുഷ്ടിക്കണമെന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കും.
രണ്ടാഴ്ചത്തെ പ്രവേശന വിലക്ക് തീർന്ന് ഫെബ്രുവരി 21 മുതൽ കുവൈത്തിലേക്ക് വരാമെന്ന പ്രഖ്യാപനത്തിൽ സന്തോഷിച്ചിരുന്ന പ്രവാസികൾക്ക് വൻ തിരിച്ചടിയാണ് തീരുമാനം. നേരത്തെ, ഫെബ്രുവരി ഏഴുമുതൽ രണ്ടാഴ്ചത്തേക്കാണ് കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി വിലക്ക് ഏർപ്പെടുത്തിയിരുന്നത്. സ്വന്തം ചെലവിൽ കുവൈത്തിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ എന്ന വ്യവസ്ഥയോടെ പ്രവേശനം അനുവദിക്കുമെന്ന് പ്രഖ്യാപിച്ചത് പ്രവാസികൾ സന്തോഷത്തോടെയാണ് സ്വാഗതം ചെയ്തത്.
രണ്ടാഴ്ചത്തേക്ക് കുവൈത്തിലേക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയതോടെ നിരവധി പ്രവാസികൾ പ്രയാസത്തിലായിരുന്നു. തുർക്കിയിലും യു.എ.ഇയിലും ഇടത്താവളമായി എത്തിയവർ കുവൈത്തിലേക്ക് വരാൻ കഴിയാതെ താമസത്തിനും ഭക്ഷണത്തിനും ബുദ്ധിമുട്ടി. സന്നദ്ധ സംഘടനകളുടെ സഹായത്താലാണ് പലരും അധിക ദിവസങ്ങൾ കഴിച്ചുകൂട്ടിയത്.
വിദേശത്തുനിന്ന് കുവൈത്തിലെത്തുന്നവർക്കുള്ള നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീന് ഹോട്ടലുകൾ ഇൗടാക്കുന്നത് വൻതുക.പുതുക്കിയ നിരക്ക് പ്രകാരം രണ്ടാഴ്ചത്തേക്ക് ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ സിംഗ്ൾ റൂമിന് 595 ദീനാറും ഡബ്ൾ റൂമിന് 725 ദീനാറും ഏഴ് ദിവസത്തേക്ക് സിംഗ്ൾ റൂമിന് 275 ദീനാറും ഡബ്ൾ റൂമിന് 335 ദീനാറും ചെലവ് വരും. ഫോർ സ്റ്റാർ ഹോട്ടലിൽ രണ്ടാഴ്ചത്തേക്ക് സിംഗ്ൾ റൂമിന് 400 ദീനാറും ഡബ്ൾ റൂമിന് 530 ദീനാറും ഏഴ് ദിവസത്തേക്ക് സിംഗ്ൾ റൂമിന് 185 ദീനാറും ഡബ്ൾ റൂമിന് 245 ദീനാറുമാണ് നൽകേണ്ടത്.
ത്രീ സ്റ്റാർ ഹോട്ടലിൽ രണ്ടാഴ്ചത്തേക്ക് സിംഗ്ൾ റൂമിന് 270 ദീനാറും ഡബ്ൾ റൂമിന് 400 ദീനാറും ഏഴ് ദിവസത്തേക്ക് സിംഗ്ൾ റൂമിന് 125 ദീനാറും ഡബ്ൾ റൂമിന് 185 ദീനാറുമാണ് നിരക്ക്. ത്രീ സ്റ്റാർ, ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാത്രമാണ് ക്വാറൻറീന് അനുമതി. ത്രീ സ്റ്റാർ ഹോട്ടലുകളിൽ അടുത്ത ദിവസങ്ങളിലൊന്നും മുറി ഒഴിവില്ല. ജോലി സംബന്ധമായി അടിയന്തരമായി കുവൈത്തിൽ എത്തേണ്ട സാധാരണക്കാരായ പ്രവാസികൾ വലിയ തുക മുടക്കി താമസിക്കേണ്ട അവസ്ഥയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല