സ്വന്തം ലേഖകൻ: വിദേശികള്‍ക്കു കുവൈത്തിലേക്ക് പ്രവേശനാനുമതി നല്‍കുന്നതിന് വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോവിഡ് എമര്‍ജന്‍സി കമ്മിറ്റിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് ഇന്നു ചേര്‍ന്ന ക്യാബിനറ്റ് യോഗത്തില്‍ കുവൈത്ത് അംഗീകരിച്ചിട്ടുള്ള പ്രതിരോധ കുത്തിവെപ്പ് നടത്തിയ വിദേശികള്‍ക്കാണ് പ്രവേശന അനുമതി നല്‍കുന്നത്.
കുവൈത്ത് അംഗീകൃത വാക്സിന്‍ എടുത്ത വിദേശികള്‍ക്ക് മാത്രമാണ് ഓഗസ്റ്റ് ഒന്നുമുതല്‍ പ്രവേശനാനുമതി. രണ്ട് ഡോസ് വാക്സിന്‍ എടുത്ത് പി.സി.ആര്‍ പരിശോധനയില്‍ കോവിഡ് മുക്തനാണെന്ന് തെളിയിക്കുന്നവക്ക് മാത്രമാണ് പ്രവേശന വിലക്ക് നീക്കുന്നത്.
ആരോഗ്യ മന്ത്രാലയ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടായിരിക്കും വിദേശികളുടെ പ്രവേശനം. 72 മണിക്കൂര്‍ കവിയാത്ത പി സി ആര്‍ പരിശോധന സര്‍ട്ടിഫിക്കറ്റ്, കാലാവധിയുള്ള താമസരേഖ, കുവൈത്ത് അംഗീകരിച്ച കോവിഡ് വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം.
കൂടാതെ 7 ദിവസത്തെ ഹോം ക്വാറന്റൈന്‍ തുടങ്ങിയ നിബന്ധനകള്‍ അനുസരിച്ചായിരിക്കും പ്രവേശനം. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വിദേശികള്‍ക്കു കുവൈത്തിലേക്കുള്ള പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയത്. പ്രവേശന വിലക്ക് മൂലം മാസങ്ങളായി ആശങ്കയില്‍ കഴിയുന്ന വിദേശികള്‍ക്കു ആശ്വാസമേകുന്ന തീരുമാനമാണ് വ്യാഴാഴ്ച ചേര്‍ന്ന കുവൈത്ത് മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല