സ്വന്തം ലേഖകൻ: 60 വയസ്സിന് മുകളിലുള്ള ബിരുദമില്ലാത്തവർക്ക് 250 ദീനാർ അധിക ഫീസ് ഇൗടാക്കിയും സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയും തൊഴിൽ പെർമിറ്റ് പുതുക്കി നൽകും. വാണിജ്യ മന്ത്രിയും മാൻപവർ പബ്ലിക് അതോറിറ്റി ചെയർമാനുമായ ജമാൽ അൽ ജലാവിയുടെ അധ്യക്ഷതയിൽ ചേർന്ന മാൻപവർ അതോറിറ്റി ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. വിഷയത്തിൽ ഒരുവർഷമായി തുടരുന്ന അനിശ്ചിതത്വത്തിന് ഇതോടെ അവസാനമാകുമെന്നാണ് കരുതുന്നത്. 60 വയസ്സിന് മുകളിലുള്ളവരുടെ വിഷയത്തിൽ പലവട്ടം തീരുമാനം മാറിമറിഞ്ഞതാണ്. പ്രായപരിധി നിയന്ത്രണം വന്നതിന് ശേഷം വിസ പുതുക്കാൻ കഴിയാതെ നിരവധി പേർക്ക് തിരിച്ചുപോകേണ്ടി വന്നിരുന്നു.
അതേസമയം, കുവൈത്തിലെ 60 വയസ് കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കുന്നതിനായുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അന്തിമ ഘട്ടത്തിലാണ്. 60 കഴിഞ്ഞവരും ബിരുദ യോഗ്യത ഇല്ലാത്തവരുമായ പ്രവാസികളുടെ വിസ പുതുക്കുന്നതിന് മുന്നോടിയായി അവര്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കണമെന്ന നിബന്ധന പബ്ലിക് മാന്‍പവര്‍ അതോറിറ്റി നേരത്തെ മുന്നോട്ടുവച്ചിരുന്നു.
ഇവരുടെ വിസ പുതുക്കുന്നതിന് ജനുവരിയില്‍ അതോറിറ്റി ഏര്‍പ്പെടുത്തിയ വിലക്ക് നിയമവിരുദ്ധമാണെന്ന ഫത് വ കമ്മിറ്റിയുടെ തീരുമാനത്തെ തുടര്‍ന്നാണ് ആരോഗ്യ ഇന്‍ഷുറന്‍സ് വേണമെന്ന വ്യവസ്ഥയില്‍ അത് പുതുക്കി നല്‍കാന്‍ ധാരണയായത്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതു വരെ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഒരു വര്‍ഷത്തേക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സിന് 500 ദിനാര്‍ പ്രീമിയം ഈടാക്കാനാണ് കുവൈത്ത് ഇന്‍ഷുറന്‍സ് കമ്പനി തീരുമാനിച്ചിരിക്കുന്നത്.
ഇതു പ്രകാരം പ്രവാസികള്‍ എടുക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഒരു വര്‍ഷം പ്രവാസികള്‍ക്ക് 10,000 ദിനാറിന്റെ ചികിത്സ ആനുകൂല്യങ്ങളാണ് ലഭിക്കുക. ഇതില്‍ കൂടുതല്‍ തുകയ്ക്കുള്ള ആരോഗ്യ സേവനങ്ങള്‍ ലഭിക്കില്ല. ആശുപത്രി വാസം ഉള്‍പ്പെടെയുള്ള ചികിത്സാ ചെലവുകള്‍ക്ക് 8,000 ദിനാറാണ് ഇന്‍ഷൂറന്‍സ് കമ്പനി വഹിക്കുക. അതേസമയം, ഒപി ക്ലിനിക്കുകളിലും മറ്റു ക്ലിനിക്കുകളിലും ചെന്ന് ലഭ്യമാക്കുന്ന ചികിത്സകള്‍ക്കായി 1500 ദിനാറും ദന്ത രോഗ ചികിത്സയ്ക്കായി 500 ദിനാറും നല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല