സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യൻ എംബസി പ്രവർത്തന സമയം തൽക്കാലത്തേക്ക് മാറ്റി. രാവിലെ എട്ടുമുതൽ ഉച്ചക്ക് ഒന്നുവരെയാണ് പ്രവർത്തന സമയം. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ കുവൈത്ത് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുടെ ഭാഗമായാണ് എംബസി പുതിയ തീരുമാനം. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പുതിയ പ്രവർത്തന സമയം തുടരുമെന്നും അടിയന്തര കോൺസുലർ സേവനങ്ങൾ സാധാരണ നിലയിൽ ലഭ്യമാകുമെന്നും ഇന്ത്യൻ എംബസി വാർത്തകുറിപ്പിൽ അറിയിച്ചു.
സായാഹ്ന സവാരിക്കാർക്ക് അധികൃതരുടെ മുന്നറിയിപ്പ്
കർഫ്യു സമയത്ത് സായാഹ്ന സവാരി
ക്ക് ഇറങ്ങുന്നവർക്ക് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വൈകിട്ട് 5ന് കർഫ്യു ആരംഭിച്ച് കഴിഞ്ഞാലും റസിഡൻഷ്യൽ പ്രദേശങ്ങളിൽ ചിലർ വ്യായാമത്തിന് പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കാൽനടയായും ചിലർ സൈക്കിളിലും പുറത്തിറങ്ങുന്നു.
എന്നാൽ പ്രത്യേക ആവശ്യങ്ങൾക്ക് പ്രത്യേക പാസുള്ളവർക്ക് മാത്രമാണ് രാത്രി പുറത്തിറങ്ങാൻ അനുമതിയെന്ന് മന്ത്രാലയം അറിയിച്ചു. മഗ്രിബ്, ഇശാ, സുബഹി എന്നീ നമസ്കാരത്തിന് പള്ളികളുടെ തൊട്ടടുത്തുള്ളവർക്ക് കാൽനടയായി പോകാം. അല്ലാതെയുള്ള യാത്രകളെല്ലാം നിയമലംഘനമായി കണക്കാക്കും.
കർഫ്യൂ ലംഘനം: 27 പേർകൂടി അറസ്റ്റിൽ
കുവൈത്തിൽ കർഫ്യൂ ലംഘിച്ചതിന് 27 പേർ അറസ്റ്റിലായി. 19 കുവൈത്തികളും എട്ട് വിദേശികളുമാണ് പിടിയിലായത്. കർഫ്യൂ ലംഘിക്കുന്ന വിദേശികളെ നാടുകടത്തുമെന്നും സ്വദേശികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. കാപിറ്റൽ ഗവർണറ്റേിൽ മൂന്നുപേർ, ഹവല്ലി ഗവർണറേറ്റിൽ എട്ടുപേർ, ഫർവാനിയ, ജഹ്റ ഗവർണറേറ്റുകളിൽ ഒാരോരുത്തർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ രണ്ടുപേർ, അഹ്മദി ഗവർണറേറ്റിൽ 12 പേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല