
സ്വന്തം ലേഖകൻ: 60 തികഞ്ഞ ബിരുദധാരികൾ അല്ലാത്ത വിദേശികൾക്ക് താമസാനുമതി രേഖ (ഇഖാമ) പുതുക്കി നൽകേണ്ടെന്ന തീരുമാനം ഉപാധികൾക്ക് വിധേയമായി പുനഃപരിശോധിക്കാൻ കുവൈത്ത്. സ്വകാര്യ ഇൻഷുറൻസ് സംവിധാനത്തിൽ ആ വിഭാഗത്തിന് ഇഖാമ പുതുക്കി നൽകുന്നതിനെക്കുറിച്ചു മാൻപവർ അതോറിറ്റി ചർച്ച നടത്തുന്നതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ആ വിഭാഗത്തിൽപ്പെട്ടവരുടെ സർവകലാശാലാ ബിരുദം എന്നതിനുമപ്പുറം പതിറ്റാണ്ടുകളായുള്ള അനുഭവജ്ഞാനത്തിന് വിലകൽപിക്കണമെന്ന നിഗമനത്തിലാണ് അതോറിറ്റി. ജനസംഖ്യയിലും രാജ്യത്തെ തൊഴിൽ വിപണിയിലുമുള്ള സ്വദേശി– വിദേശി തോതിലെ അസന്തുലനം ഒഴിവാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ജനുവരി 1 മുതൽ മുതിർന്ന പൗരന്മാരുടെ ഇഖാമ പുതുക്കി നൽകാത്തത്.
ഇതോടെ പലരും നാട്ടിലേക്കു മടങ്ങുകയോ ഇഖാമ കുടുംബ വീസയിലേക്ക് മാറ്റുകയോ ചെയ്തു. 500 ദിനാർ ഇൻഷുറൻസ് ഫീസ് ഈടാക്കി സ്വകാര്യമേഖലയിൽ ചികിത്സ ഉറപ്പാക്കും വിധം ഇഖാമ പുതുക്കി നൽകാമെന്നാണ് ആലോചനയെന്നാണ് വിവരം. ചികിത്സ സ്വകാര്യ മേഖലയിൽ ഉറപ്പാക്കുന്നതോടെ പൊതുമേഖലയിൽ ചികിത്സക്കായുള്ള സമ്മർദം കുറയും. അതേസമയം ഇൻഷുറൻസ് ഫീസ് 500 ദിനാർ എന്നത് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനങ്ങൾക്ക് സ്വീകാര്യമാകുമോ എന്ന കാര്യത്തിൽ അവ്യക്തയുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല