സ്വന്തം ലേഖകൻ: രാജ്യത്തെ ബാങ്കുകളിൽ ഭരണനിർവഹണ, സാങ്കേതിക വിഭാഗങ്ങളിലെ ജീവനക്കാരിൽ 70% സ്വദേശികൾ ആയിരിക്കണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശം. ഇത് സംബന്ധിച്ച ഉത്തരവ് സെൻട്രൽ ബാങ്ക് ഡോ.മുഹമ്മദ് അൽ ഹാഷിൽ എല്ലാ ബാങ്കുകൾക്കും അയച്ചു.
ഉയർന്ന തസ്തികകളിൽ ഒരുകാരണവശാലും വിദേശികളെ റിക്രൂട്ട് ചെയ്യരുത്. തസ്തികയ്ക്ക് യോജിച്ച സ്വദേശികളില്ലെങ്കിൽ പ്രാപ്തരായ സ്വദേശികൾക്ക് പ്രത്യേക പരിശീലനം നൽകി പദവികളിൽ നിയമിക്കണം. അതേസമയം കുവൈത്തിന്റെ ജിഡിപി ഈ വർഷം 8% കുറയുമെന്ന് രാജ്യാന്തര നാണയനിധി (ഐഎംഎഫ്) മുന്നറിയിപ്പ് നൽകി.
എണ്ണയിതരെ മേഖലയിൽ 6% കുറവാണ് പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിസന്ധി മറികടക്കാൻ കുവൈത്തിന് കഴിഞ്ഞാൽ ഈ കുറവ് പരിഹരിക്കാൻ കഴിഞ്ഞേക്കുമെന്നും റിപ്പോർട്ടിലുണ്ട്. ജനജീവിതം സാധാരണ നിലയിലായാൽ മാത്രമേ കുവൈത്തിന്റെ സമ്പദ്മേഖലയിൽ ഉണർവുണ്ടാകൂ. ഒപ്പം പൊതു ഖജനാവിൽ നിന്നുള്ള ചെലവ് നിയന്ത്രിക്കുകയും വേണം.
ഒരുവർഷമായി കുവൈത്തിലെ സമ്പദ്ഘടന വലിയ വെല്ലുവിളി നേരിടുകയാണ്. ഒട്ടേറെ സ്ഥാപനങ്ങൾ പൂട്ടി. തൊഴിൽ രംഗത്തും വലിയ നഷ്ടമുണ്ട്. കുവൈത്തിന്റെ സമ്പദ് രംഗത്ത് ഘടനാപരമായ പരിഷ്കാരം വേണമെന്ന മുന്നറിയിപ്പാണ് ഐഎംഎഫ് റിപ്പോർട്ട് നൽകുന്നതെന്ന് സെൻട്രൽ ബാങ്ക് ഗവർണർ മുഹമ്മദ് അൽ ഹാശിൽ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല