സ്വന്തം ലേഖകൻ: രാജ്യത്തിനു പുറത്തുള്ള വിദേശികൾക്ക് ഓൺലൈൻ വഴി ഇഖാമ പുതുക്കാനുള്ള സൗകര്യം നിർത്തിവച്ചിട്ടില്ലെന്ന് താമസാനുമതികാര്യ വകുപ്പ്. നിർത്തിവച്ചതായി സമൂഹമാധ്യമങ്ങളിൽ വരുന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് അധികൃതർ വ്യക്തമാക്കി.
പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വീസയിലുള്ളവർ, ഗാർഹിക തൊഴിലാളികൾ, ആശ്രീത വീസയിലുള്ളവർ എന്നിവർക്കെല്ലാം ഓൺലൈൻ വഴി ഇഖാമ പുതുക്കാവുന്നതാണ്. അതേസമയം പാസ്പോർട്ട് കാലാവധി ഒരുവർഷത്തിന് മീതെയായിരിക്കണം. ബന്ധപ്പെട്ട കമ്പനി ഫയൽ തടസ്സങ്ങളൊന്നും ഇല്ലാത്തതുമായിരിക്കണം.
6 മാസത്തിൽകൂടുതൽ കുവൈത്തിന് പുറത്തുനിന്നാൽ ഇഖാമ റദാകുമെന്നാണ് നേരത്തെയുള്ള നിയമം. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഈ നിയമം റദ്ദാക്കിയിട്ടുണ്ട്. ഇഖാമ സാധുതയുള്ളതാണെങ്കിൽ ഏത് സമയത്തും കുവൈത്തിൽ തിരിച്ചുവരാം.
അതേസമയം 60 തികഞ്ഞ ബിരുദധാരികൾ അല്ലാത്ത വിദേശികളുടെ ഇഖാമ പുതുക്കുന്നത് അവസാനിപ്പിച്ച നടപടി പിൻവലിക്കാനുള്ള സാധ്യത മങ്ങുന്നു. വാണിജ്യ-വ്യവസായ മന്ത്രി ഡോ.അബ്ദുല്ല അൽ സൽമാൻ രൂപീകരിച്ച് പ്രത്യേക പഠന സമിതി തയാറാക്കിയ ശുപാർശ തീരുമാനം റദ്ദാക്കേണ്ടതില്ല എന്നാണ് സൂചന.
പകരം നേരത്തെ നിർദേശിച്ച 2000 ദിനാറിന് പകരം 1000 ദിനാർ ഫീസ് ഈടാക്കി ഈ വിഭാഗത്തിൽപ്പെട്ടവർക്ക് ഇഖാമ പുതുക്കിനൽകുന്ന കാര്യം പരിഗണിക്കാമെന്ന് കമ്മിറ്റി ശുപാർശയിലുണ്ട്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ ലഭിക്കും വിധം 700 ദിനാറിൽ കുറയാത്ത ആരോഗ്യ ഇൻഷുറൻസ് ഫീസും ഇഖാമ പുതുക്കുന്നതിനായി ഈടാക്കണമെന്നും ശുപാർശയിൽ പറയുന്നു.
കഴിഞ്ഞ ജനുവരി 1 തൊട്ടാണ് 60 തികഞ്ഞ ബിരുദം ഇല്ലാത്തവരുടെ ഇഖാമ പുതുക്കേണ്ടതില്ലെന്ന തീരുമാനം പ്രാബല്യത്തിൽ വന്നത്. തീരുമാനം പുനഃപരിശോധിക്കണമെന്ന് എംപിമാർ ഉൾപ്പെടെ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ പഠനസമിതിയുടെ റിപ്പോർട്ടിന് അംഗീകാരം ലഭിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.
ഓഗസ്റ്റ് ഒന്നു മുതൽ കുവൈത്തിലേക്ക് വിദേശികൾക്ക് പ്രവേശനം അനുവദിക്കുേമ്പാൾ ചില രാജ്യങ്ങൾക്ക് പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തില്ലെന്ന് റിപ്പോർട്ടുകളുണ്ട്. കോവിഡ് വ്യാപനം കൂടുതലുള്ള 30ലേറെ രാജ്യങ്ങളെ ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയുള്ള തരംതിരിവ് ഉണ്ടാകില്ലെന്നാണ് സൂചന.
കുവൈത്ത് അംഗീകരിച്ച കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് കുവൈത്തിൽ സാധുവായ ഇഖാമയുണ്ടെങ്കിൽ ഏതു രാജ്യത്തു നിന്നായാലും വരാം. നേരത്തേ രാജ്യങ്ങളെ തരം തിരിക്കുകയും രോഗവ്യാപനം കൂടുതലുള്ള രാജ്യങ്ങളിൽനിന്ന് പ്രവേശന വിലക്ക് ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ത്യ ഉൾപ്പെടെ ഇത്തരം രാജ്യങ്ങളിൽനിന്നുള്ളവർ യു.എ.ഇ ഉൾപ്പെടെ മറ്റു രാജ്യങ്ങൾ ഇടത്താവളമാക്കിയാണ് വന്നിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല