സ്വന്തം ലേഖകൻ: കുവൈത്തിൽ നിലവിലുള്ള ഭാഗിക കർഫ്യൂ പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. പെരുന്നാൾ ദിനത്തിൽ തീരുമാനം പ്രാബല്യത്തിൽ വരും. വാണിജ്യസ്ഥാപനങ്ങൾ രാത്രി 8മുതൽ രാവിലെ 5 വരെ അടച്ചിടണം. റസ്റ്ററൻറുകളിലും കഫേകളിലും ടേക് എവേ മാത്രം. ഫാർമസികൾ, ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന ഔട്ട്‌ലറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, മരുന്ന് ഷോപ്പുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിക്കാം.
സിനിമാശാലകളും പെരുന്നാൾ ദിനംതൊട്ട് പ്രവർത്തിക്കും. പ്രവേശനം കോവിഡ് വാക്സീൻ കുത്തിവച്ചവർക്ക് മാത്രമായിരിക്കും. ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുള്ള പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം ഇടപാടുകളെന്ന് സർക്കാർ വക്താവ് താരീഖ് അൽ മുസറം അറിയിച്ചു. പെരുന്നാൾ അവധി അവസാനിക്കുന്ന 17 തൊട്ട് പൊതു/സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ 60% വരെ ജീവനക്കാരാകാം.
കുവൈത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസിന് വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയിൽ നേപ്പാൾ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക എന്നിവ കൂടി ഉൾപ്പെടുത്തി. ഈ രാജ്യങ്ങളിൽനിന്നുള്ളവർക്ക് മൂന്നാമത് രാജ്യത്ത് 14 ദിവസം കഴിഞ്ഞശേഷം കുവൈത്തിൽ പ്രവേശനം നൽകും. ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാനയാത്രയ്ക്ക് നേരത്തെ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
മാർച്ച് 6നാണ് കുവൈത്തിൽ ഭാഗിക കർഫ്യൂ ഏർപ്പെടുത്തിയത്. പുതിയ സാഹചര്യത്തിൽ നൽകേണ്ട ഇളവുകൾ സംബന്ധിച്ച് കൊറോണയുമായി ബന്ധപ്പെട്ട വിഷയം കൈകാര്യം ചെയ്യുന്ന സമിതിയുടെ ശുപാർശ പരിഗണിച്ചാണ് പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹിൻറെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം പുതിയ തീരുമാനം കൈക്കൊണ്ടത്.
സ്റ്റാറൻറ് ജീവനക്കാർ എത്രയും വേഗം വാക്സിനേഷന് രജിസ്റ്റർ ചെയ്യണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പൂർണമായും സാധാരണ നിലയിൽ പ്രവർത്തനം അനുവദിക്കണമെങ്കിൽ വാക്സിനേഷൻ പൂർത്തീകരിക്കണം. നിലവിൽ ടേക് എവേ സമ്പ്രദായത്തിന് മാത്രമാണ് അനുമതി നൽകുന്നത്. പെരുന്നാൾ അവധിക്ക് ശേഷം റസ്റ്റാറൻറുകളുടെ പ്രവർത്തന നിയന്ത്രണം ലഘൂകരിക്കാൻ അധികൃതർക്ക് പദ്ധതിയുള്ളതായാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല