സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശ തൊഴിലാളികളുടെ യോഗ്യതാ പരിശോധന തുടരുമെന്നും കൂടുതല്‍ കര്‍ശനമാക്കുന്നതിനും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ആലോചിക്കുന്നതായി റിപ്പോർട്ട്. കുവൈത്തിലേക്ക് പുതിയതായി വരുന്ന വിദേശ തെഴിലാളികളുടെ തൊഴില്‍ യോഗ്യതാ പരിശോധന ഇനിയും തുടരുമെന്നും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ വ്യക്തമാക്കി.
യോഗ്യത തെളിയിക്കുന്ന രേഖകൾ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കുന്നതിന് ആലോചിക്കുന്നതായും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഡയറക്ടര്‍ ജനറല്‍ കൂട്ടിച്ചേർത്തു. കോവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് യോഗ്യതാ പരിശോധന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നത്. എന്നാല്‍ കൊറോണ എമര്‍ജന്‍സി കമ്മിറ്റിയുടെ അംഗീകാരത്തോടെ യോഗ്യതാ പരിശോധനകള്‍ പുനരാരംഭിക്കുമെന്നും ആഹമ്മദ് മൂസ അറിയിച്ചു.
ഇതനുസരിച്ചു രാജ്യത്തേക്ക് പുതിയതായി വരുന്ന വിദേശ തെഴിലാളികള്‍ക്കും നിലവില്‍ രാജ്യത്ത് തുടരുന്ന വിദേശികള്‍ ഒരു തൊഴിലില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നമ്പോള്‍ താമസ രേഖ മാറ്റുന്നതിനും യോഗ്യതാ പരിശോധന നിര്‍ബന്ധമാക്കും. നിലവിൽ കുവൈത്തിലുള്ള വിദേശികൾ തൊഴിൽ മാറിയാൽ ചില പ്രത്യേക വിഭാഗങ്ങളിൽ തൊഴിൽ പരിചയ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല