സ്വന്തം ലേഖകൻ: സഹപാഠിയെ ഫ്ലാസ്കുകൊണ്ട് മർദ്ദിച്ചതിനെ തുടർന്ന് കുവൈത്തിലെ സ്കൂളുകളിൽ മെറ്റൽ ഫ്ലാസ്കുകൾ നിരോധിച്ചു. 2 വിദ്യാർഥികൾ തമ്മിലുള്ള വഴക്കിനിടെ മെറ്റൽ ഫ്ലാസ്കുകൊണ്ട് അടിയേറ്റ് തലയ്ക്കു ഗുരുതര പരുക്കേറ്റ ഒരു വിദ്യാർഥി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കുവൈത്തിൽ സ്കൂൾ വിദ്യാർഥികൾക്കിടയിൽ അതിക്രമങ്ങൾ വർധിക്കുന്നതായാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം വിദ്യാർഥികളുടെ വഴക്കു തീർക്കാനെത്തിയ അധ്യാപകന് കുത്തേറ്റിരുന്നു.
അതിനിടെ ആഗോളതലത്തിലുണ്ടായ മരുന്നുക്ഷാമം നേരിടാനായുള്ള നടപടികള്‍ രാജ്യത്തും സ്വീകരിച്ചതായി ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി അറിയിച്ചു. രാജ്യത്ത് വിവിധ ഔഷധങ്ങളുടെയും മെഡിക്കൽ ഉൽപന്നങ്ങളുടെയും ശേഖരം സുരക്ഷിതമാണെന്നും ജീവൻരക്ഷാമരുന്നുകളുടെ ലഭ്യത ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അർബുദചികിത്സക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ക്ഷാമമില്ലെന്നും രാജ്യത്തെ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ആവശ്യത്തിനുള്ള മരുന്നുകൾ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡിന് ശേഷം ചില മരുന്നുകമ്പനികൾ ഉൽപാദനം നിർത്തുകയും ഫാക്ടറികൾ അടച്ചുപൂട്ടുകയും ചെയ്തത് ആഗോളതലത്തില്‍ മരുന്നുലഭ്യത കുറച്ചിട്ടുണ്ട്.
അതോടൊപ്പം മരുന്നുകളുടെ ഉയർന്നവിലയും പ്രതിസന്ധി സൃഷ്ടിക്കുന്നു. എന്നാല്‍, രാജ്യത്ത് മരുന്നുലഭ്യത ഉറപ്പാക്കാൻ ആരോഗ്യമന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക പദ്ധതി ആവിഷ്കരിച്ചതായും അധികൃതർ അറിയിച്ചു.
ഏതെങ്കിലും മരുന്ന് ലഭ്യമല്ലാത്ത സാഹചര്യത്തിൽ ബദൽമരുന്ന് നൽകാൻ മന്ത്രാലയത്തിന് കൃത്യമായ പ്രോട്ടോകോൾ നിലവിലുണ്ട്. പ്രാദേശികമായി ലഭ്യമല്ലാത്ത മരുന്നുകൾ വിദേശരാജ്യങ്ങളിലെ ആരോഗ്യസംവിധാനങ്ങളുമായി കൈകോർത്തുകൊണ്ട് വേഗത്തിൽ എത്തിക്കാനുള്ള സംവിധാനങ്ങൾ നിലവിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല