സ്വന്തം ലേഖകൻ: കോവിഡ് ആരംഭിച്ചത് മുതൽ അടഞ്ഞുകിടക്കുന്ന മുഴുവൻ വിദ്യാലയങ്ങളും സെപ്റ്റംബറിൽ തുറക്കും. ഇന്ത്യൻ സ്കൂളുകൾ ഉൾപ്പെടെ കുട്ടികളുടെ ബാഹുല്യമുള്ള സ്കൂളുകളുടെ പ്രവർത്തനം 2 ഷിഫ്റ്റുകളിലായി ക്രമീകരിക്കേണ്ടി വരുമെന്ന് സൂചന. ആരോഗ്യ സംരക്ഷണ നടപടികൾ പൂർത്തീകരിച്ച ശേഷമായിരിക്കും സ്കൂളുകൾ തുറക്കുകയെങ്കിലും കുട്ടികളുടെ ബാഹുല്യം കണക്കിലെടുത്ത് സ്കൂളുകളുടെ പ്രവർത്തനം 2 ഷിഫ്റ്റുകളിലാക്കാനാണ് ശ്രമം.
രാവിലെ 7.30ന് തുടങ്ങി 11 വരയും 12ന് തുടങ്ങി വൈകിട്ട് 3.30 വരെയുമാകും ഷിഫ്റ്റുകൾ. ഒരു പീരിയഡ് 35മിനിറ്റിൽ കവിയരുതെന്നും നിർദേശമുണ്ടാകും. പൊതു/സ്വകാര്യ മേഖലയിൽ 1460 സ്കൂളുകളാണ് നീണ്ട ഇടവേളയ്ക്ക് ശേഷം സെപ്റ്റംബറിൽ തുറക്കാൻ ആലോചിക്കുന്നത്. പൊതുമേഖലയിൽ 855ഉം സ്വകാര്യമേഖലയിൽ 605ഉം സ്കൂളുകളുണ്ട്. പൊതുമേഖലയിൽ മാത്രം 202 കിൻറർഗാർട്ടനുകളും 297 പ്രൈമറി സ്കൂളുകളുമാണുള്ളത് ഇന്റർമീഡിയറ്റ് വിഭാഗത്തിൽ 233, സെക്കൻഡറി വിഭാഗത്തിൽ 151 സ്കൂളുകളുണ്ട്. സ്വകാര്യ അറബ് സ്കൂളുകളൂം 179. ഇന്ത്യൻ ഉൾപ്പെടെ സ്വകാര്യ വിദേശ സ്വകാര്യ വിദ്യാലയങ്ങൾ 409 എണ്ണമുണ്ട്.
സർക്കാർ വിദ്യാലയങ്ങളിലെ സംവിധാനങ്ങൾ ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ആരോഗ്യ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ ഉൾപ്പെട്ട 10 അംഗസംഘം എല്ലാ വിദ്യാലയങ്ങളിലും സന്ദർശനം ആരംഭിച്ചിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ സമാന പരിശോധന സ്വകാര്യ വിദ്യാലയങ്ങളിലും ഉണ്ടാകും.
സ്കൂൾ തുറക്കുന്നതിനുമുമ്പ് 2217 അധ്യാപകരെ വിദേശത്തുനിന്ന് കൊണ്ടുവരും. ഇതുസംബന്ധിച്ച വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ അഭ്യർഥന സുപ്രീം കമ്മിറ്റി ഫോർ കൊറോണ എമർജൻസി അംഗീകരിച്ചു. കഴിഞ്ഞ വേനലവധിക്ക് നാട്ടിൽ പോയ അധ്യാപകരെയാണ് കൊണ്ടുവരുന്നത്. കോവിഡ് കാല യാത്രാനിയന്ത്രണങ്ങൾ കാരണം തിരിച്ചുവരാൻ ഇവർക്ക് കഴിഞ്ഞിട്ടില്ല. ഇവരുടെ ഇഖാമ പുതുക്കലും യാത്രാസൗകര്യം ഒരുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ അടുത്തദിവസം അധികൃതർ ചർച്ചചെയ്യും. പലരുടെയും ഇഖാമ കാലാവധി കഴിഞ്ഞിട്ടുണ്ട്.
തിരിച്ചെത്തിക്കാൻ നിശ്ചയിച്ച അധ്യാപകർ പല രാജ്യങ്ങളിൽനിന്നുള്ളവരാണ്. ഇൗജിപ്ത്, തുനീഷ്യ, ജോർഡൻ, ഫലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് കൂടുതൽ പേരും. ഇവർക്ക് പുതിയ വിസ നൽകേണ്ടിവരും. രാജ്യത്ത് പുതിയ വിസ നൽകിത്തുടങ്ങിയിട്ടില്ല. അധ്യാപകരുടെ വിഷയം പ്രത്യേകമായി പരിഗണിച്ചേക്കും. എൻട്രിവിസയിൽ വരാൻ അനുവദിച്ച് ഇവിടെ എത്തിയ ശേഷം ഇഖാമ പുതുക്കാൻ സൗകര്യമൊരുക്കുന്നതാണ് പരിഗണിക്കുന്നത്. അധ്യാപകരുടെ ഭാര്യമാരെയും മക്കളെയും ഇൗ ഘട്ടത്തിൽ കൊണ്ടുവരാൻ അനുവദിക്കണോ എന്നതിലടക്കം തീരുമാനമായിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല