സ്വന്തം ലേഖകൻ: കോവിഡ് വാക്സീൻ എടുക്കാത്തവർക്ക് പ്രവേശനം നൽകുന്ന സ്ഥാപനങ്ങൾക്ക് മുനിസിപ്പാലിറ്റി 5000 ദിനാർ പിഴ ചുമത്തും. വാക്സീൻ സ്വീകരിച്ചവർക്ക് മാത്രമേ മാളുകളിൽ പ്രവേശനം പാടുള്ളൂവെന്ന നിയമം പ്രാബല്യത്തിൽ വന്ന ഇന്നലെ അധികൃതർ അറിയിച്ചതാണ് അക്കാര്യം.
ഷോപ്പിങ് മാളുകൾ, റസ്റ്ററന്റുകൾ, കോഫി ഷോപ്പുകൾ, സലൂണുകൾ എന്നിവിടങ്ങളിലെ പ്രവേശനം നിരീക്ഷിക്കുന്നതിന് 24 മണിക്കൂറും ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. വാക്സീൻ സ്വീകരിച്ചതായി ഇമ്യൂൺ, മൈ ഐഡി ആപ്പുകളിൽ തെളിയിക്കുന്നവർക്ക് മാത്രമാണ് പ്രവേശനം. വാക്സീൻ എടുത്തതിന്റെ തെളിവ് ഹാജരാക്കാത്ത ആരെയും മാളുകളിലേക്ക് കടത്തിവിട്ടില്ല.
മാളുകളുമായി ബന്ധപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. അതേസമയം നിരീക്ഷണത്തിനും ആവശ്യമെങ്കിൽ അവരെ സഹായിക്കുന്നതിനുമായി എല്ലാ മാളുകളുടെയും പ്രവേശന കവാടത്തിൽ പോലീസിനെയും വിന്യസിച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയവും ആരോഗ്യമ ന്ത്രാലയവും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
കുവൈത്ത് മുനിസിപ്പാലിറ്റി, തൊഴിൽ വകുപ്പ്, ആഭ്യന്തരമന്ത്രാലയം, വാണിജ്യംമന്ത്രാലയം എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ട സമിതിയാണ് മേൽനോട്ടം വഹിക്കുന്നത്. വാക്സീൻ 1 ഡോസ് എടുത്തവർക്കും പ്രവേശനം നൽകുന്നുണ്ട്. 2 ഡോസ് എടുത്തവർക്ക് മൊബൈൽ ആപ്പിൽ പച്ചനിറവും 1 ഡോസ് എടുത്തവർക്ക് മൊബൈലിൽ മഞ്ഞ നിറവും തെളിയും. അവർക്ക് മാളുകളിൽ പ്രവേശിക്കാം.
വാക്സീൻ എടുക്കാത്തവരുടെ മൊബൈൽ ആപ്പിൽ മഞ്ഞ നിറമായിരിക്കും. അവർക്ക് പ്രവേശനം ഇല്ല. വാക്സീൻ സ്വീകരിക്കേണ്ട പ്രായം എത്താത്തവർക്ക് പ്രവേശനം നിരോധിച്ചിട്ടില്ല. രാജ്യത്തെ 10 പ്രധാനം മാളുകളിൽ നിരീക്ഷണത്തിന് 300 പൊലീസുകാരെ നിയോഗിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ പൊതുസുരക്ഷാ വിഭാഗം അസി.അണ്ടർസെക്രട്ടറി മേജർ ജനറൽ അൽ സൂബി അറിയിച്ചു.
ചെറുകിട മാളുകളുമായി ബന്ധപ്പെട്ട് പട്രോളിങിന് 200 പൊലീസുകാരാണ് രംഗത്തുള്ളത്. മാളുകളിലെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വാക്സീൻ എടുക്കാത്ത ജീവനക്കാർക്ക് പ്രവേശനത്തിന് തടസ്സമില്ല. ജീവനക്കാർ പ്രവേശിക്കുന്നതിന് പ്രത്യേക കവാടം നിർണയിച്ചിട്ടുണ്ട്.
വാണിജ്യ സമുച്ചയങ്ങളിലെ ജീവനക്കാർക്ക് പ്രവേശനം അനുവദിക്കുന്നതിനായി തിരിച്ചറിയൽ രേഖകൾ പരിശോധിക്കുമെന്ന് മാൻപവർ അതോറിറ്റി വ്യക്തമാക്കി. കുത്തിവെപ്പ് എടുക്കാത്തവർക്കുള്ള പ്രവേശന നിയന്ത്രണത്തിൽ സ്ഥാപന ജീവനക്കാർക്കും ഉടമകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്.
സിവിൽ െഎഡി വർക്ക് െഎഡൻറിറ്റിയുമായി പൊരുത്തപ്പെടുന്നുവെന്ന് പരിശോധിച്ചശേഷം മാത്രമേ പ്രവേശനം അനുവദിക്കൂവെന്ന് അതോറിറ്റിയിലെ ഇൻസ്പെക്ടർ അലി അൽ ബഗ്ലി പറഞ്ഞു. വാക്സിൻ സ്വീകരിക്കാത്തവരെ വാണിജ്യ സമുച്ചയങ്ങളിൽ പ്രവേശിക്കുന്നത് തടയാനുള്ള തീരുമാനം നടപ്പാക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല