സ്വന്തം ലേഖകൻ: കുവൈത്ത് കൊടും ചൂടിലേക്ക്. താപനില 46 ഡിഗ്രി സെല്‍ഷ്യസ് കടന്നതയും വരും ദിവസങ്ങളില്‍ തപനില ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വേനല്‍ ആരംഭിച്ചതോടെ ഉയര്‍ന്ന താപനിലയാണ് രേഖപെടുത്തിയത്. അടുത്ത ദിവസങ്ങളില്‍ തപനില 48 ഡിഗ്രിയായി ഉയരുമെന്നാണ് പ്രവചനം. അതേസമയം പൊതുജനങ്ങള്‍ വേണ്ട ജാഗ്രത പുലര്‍ത്തണമെന്നും സൂര്യാതപം നേരിട്ടേല്‍ക്കാതിരിക്കാന്‍ എല്ലാവരും ആരോഗ്യ മന്ത്രാലയ നിര്‍ദേശം പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിര്‍ജലീകരണം സംഭവിക്കാതിരിക്കാന്‍ വെള്ളവും മറ്റ് ശീതള പാനീയങ്ങളും ധാരാളം കുടിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. അയഞ്ഞ, കനം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കണമെന്നും ചൂടില്ലാത്ത വെള്ളത്തില്‍ ഇടയ്ക്ക് കുളിക്കുന്നത് നല്ലതാണെന്നും കഠിനമായ വ്യായാമങ്ങള്‍ ഒഴിവാക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് 31 വരെ രാവിലെ 11 മുതല്‍ വൈകീട്ട് നാലു വരെ പുറത്ത് ജോലി ചെയ്യിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നേരിട്ട് സൂര്യതാപം ഏല്‍ക്കുന്നതു ഒഴിവാക്കുന്നതിനും മറ്റ് അപകടങ്ങളും ഒഴിവാക്കുന്നതിനുമാണ് തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം നിര്‍ബന്ധമാക്കുന്നത്. എന്നാല്‍. ചില കമ്പനികള്‍ വിലക്ക് ലംഘിച്ച് ഉച്ചസമയത്ത് തൊഴിലാളികളെ കൊണ്ട് പണിയെടുപ്പിക്കുന്നതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. വിലക്കു ലംഘിച്ചു തൊഴിലാളികളെ കൊണ്ടു ജോലി ചെയ്യിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
യുഎഇയിൽ ചൂട് ഈ സീസണിലെ ഏറ്റവും ഉയർന്ന നിലയിൽ
യു.എ.ഇയിലും ചൂട് കനക്കുന്നു. വെള്ളിയാഴ്ച രേഖപ്പെടുത്തിയത് ഈ സീസണിലെ ഏറ്റവും ഉയർന്ന താപനിലയായ 51 ഡിഗ്രി സെൽഷ്യസ്. അൽ ഐനിലെ സ്വെയ്ഹാനിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയതെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ േകന്ദ്രം അറിയിച്ചു. ഉച്ചക്ക് രണ്ടിനാണ് 51 ഡിഗ്രി സെൽഷ്യസ് റിപ്പോർട്ട് ചെയ്തത്.
കടുത്ത വേനൽചൂടിൽ ജോലിചെയ്യുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് യു.എ.ഇയിൽ ഈ മാസം 15 മുതൽ സെപ്റ്റംബർ 15 വരെ ഉച്ചവിശ്രമ സമയ നിയമം നടപ്പാക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചിരുന്നു. ഉച്ചക്ക് 12.30 മുതൽ വൈകീട്ട് മൂന്നുവരെയാണ് ഉച്ചവിശ്രമ സമയം. ഈ സമയത്ത് തൊഴിലാളികളെ വെയിലത്ത് ജോലിചെയ്യിക്കുന്നത് കുറ്റകരമാണ്. പൊലീസും വിവിധ മുൻകരുതൽ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല