സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് വിഷയത്തില്‍ ജെറമി കോര്‍ബിനെതിരെ ലേബര്‍ പാര്‍ട്ടിയില്‍ പാളയത്തില്‍ പട. നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള അഞ്ചോളം എം പിമാര്‍ ബ്രെക്‌സിറ്റ് വിടുതല്‍ ബില്ലിന് റഫറണ്ടം ആവശ്യപ്പെട്ട് രംഗത്തെത്തി. 2016 ല്‍ ബ്രെക്‌സിറ്റിനെ അനുകൂലിച്ച എംപിമാരാണ് ഇപ്പോള്‍ ബ്രിട്ടന്‍ സിംഗിള്‍ മാര്‍ക്കറ്റില്‍ തുടരണമെന്ന ആവശ്യം ഉന്നയിച്ച് കോര്‍ബിനെതിരെ തിരിഞ്ഞത്. ബ്രെക്‌സിറ്റിന്റെ യഥാര്‍ത്ഥ മുഖം ഇപ്പോഴാണ് പുറത്ത് വരുന്നതെന്ന് എംപിമാര്‍ വ്യക്തമാക്കി.
മുന്‍ ഷാഡോ ക്യാബിനറ്റ് മിനിസ്റ്റര്‍ ഓവന്‍ സ്മിത്ത്, എംപിമാരായ ക്‌ളൈവ് ലൂയിസ്, റേച്ചല്‍ മസ്‌കലേര്‍, ഡാന്‍ ബട്‌ലര്‍, ടുലിപ് സിദ്ദിഖ് തുടങ്ങിയവരാണ് കോര്‍ബിനെതിരെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുന്നത്. കോര്‍ബിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം ബ്രിട്ടനെ സിംഗിള്‍ മാര്‍ക്കറ്റില്‍ നിലനിര്‍ത്തുക എന്ന ആവശ്യം പ്രധാനമന്ത്രി തെരേസാ മെയ്ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ദയനീയമായി പരാജയപ്പെട്ടുവെന്നാണ് എംപിമാരുടെ ആരോപണം. കൂടാതെ ബ്രെക്‌സിറ്റ് ബില്ലിന് വോട്ടെടുപ്പ് വേണമെന്നും ആവശ്യം ഉന്നയിച്ചു. ബ്രെക്‌സിറ്റ് യാഥാര്‍ഥ്യമായാല്‍ ഏറ്റവും കൂടുതല്‍ ആഘാതം ഏല്‍ക്കുക നോര്‍ത്ത് ഈസ്റ്റ് പ്രദേശങ്ങളെയാകും.
കുടുംബങ്ങളുടെ ജീവിത നിലവാരം താറുമാറാക്കുന്ന തരത്തിലാകും ബ്രെക്‌സിറ്റ് നോര്‍ത്ത് ഈസ്റ്റ് പ്രദേശങ്ങളില്‍ ബാധിക്കുകയെന്നും ഇത് ദശാബ്ദങ്ങളോളം നിലനില്‍ക്കുമെന്നും എംപിമാര്‍ വ്യക്തമാക്കി. സന്ദര്‍ലാന്റിലെ നിസ്സാന്‍, ഡര്‍ഹാം കൗണ്ടിയിലെ ഹിറ്റാച്ചി, റ്റീസൈഡിലെ കെമിക്കല്‍ ഫാക്ടറി തുടങ്ങിയവ ആയിരക്കണക്കിന് പേര്‍ക്കാണ് തൊഴില്‍ നല്‍കുന്നത്. ഇയു കസ്റ്റംസ് യൂണിയന്‍ ആനുകൂല്യങ്ങളെ ആശ്രയിച്ചാണ് ഈ വന്‍കിട വ്യവസായങ്ങളുടെ നിലനില്‍പ്പ്. എന്നാല്‍ ഇയുവില്‍ നിന്ന് ബ്രിട്ടാന്‍ പുറത്തുപോകുന്നതോടെ പതിനായിരക്കണക്കിന് തൊഴിലുകള്‍ ഇല്ലാതാകുമെന്ന് എംപിമാര്‍ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല