സ്വന്തം ലേഖകൻ: ലേബര്‍ പാര്‍ട്ടിയുടെ സാദിഖ് ഖാന്‍ വീണ്ടും ലണ്ടന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ടു. സാദിഖ് ഖാന് 55.2 ശതമാനം വോട്ടും, ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഷോണ്‍ ബെയ്‌ലിക്ക് 44.8 ശതമാനം വോട്ടുമാണ് ലഭിച്ചത്. ഭൂമിയിലെ മഹത്തായ നഗരത്തെ നയിക്കാന്‍ ലണ്ടന്‍ നിവാസികള്‍ എന്നിലര്‍പ്പിച്ച വിശ്വാസത്തില്‍ വിനീതനാകുന്നതായി സാദിഖ് ഖാന്‍ പ്രതികരിച്ചു.
ഖാൻ 1,206,034 വോട്ടുകൾ നേടി. ലണ്ടൻ മേയർ സ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ വോട്ട്. ടോറി സ്ഥാനാർത്ഥി ഷോൺ ബെയ്‌ലി നേടിയതാകട്ടെ 977,601 വോട്ടുകളാണ്. ടോറി സ്ഥാനാർത്ഥി സാക്ക് ഗോൾഡ്‌സ്മിത്തിനെതിരായ 2016 ലെ തിരഞ്ഞെടുപ്പിലാണ് ഇതിന് മുൻപ് ഏറ്റവും വലിയ ഭൂരിപക്ഷം ഖാന് സമ്മാനിച്ചത്. പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ചായിരുന്നു തന്റെ പ്രചാരണത്തില്‍ അദ്ദേഹം ഊന്നല്‍ നല്‍കിയിരുന്നത്.
ലണ്ടനിലെ ആദ്യ മുസ്ലിം മേയറാണ് പാക് വംശജനായ സാദിഖ് ഖാന്‍. 2019ല്‍ മികച്ച രാഷ്ട്രീയ നേതാവിനുള്ള പുരസ്‌കാരം അദ്ദേഹത്തിന് ലഭിച്ചിരുന്നു. ഇനി മൂന്ന് വർഷം കൂടിയാണ് സാദിഖ് ഖാൻ മേയറായി സേവനമനുഷ്ഠിക്കുക. കോവിഡിന്റെ പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് ഒരു വർഷം വൈകിയതിനാലാണ് സാധാരണ നാലു വർഷത്തെ കാലാവധി ചുരുക്കിയത്. പരാജയപ്പെട്ട കൺസർവേറ്റിവ് സ്ഥാനാർത്ഥി ഷോൺ ബെയ്‌ലി ഖാനെ അഭിനന്ദനങൾ അറിയിച്ചു.
ബ്രെക്സിറ്റ്, കോവിഡ്, സാംസ്ക്കാരിക ഭിന്നതകൾ എന്നിവ രാജ്യത്തെ ഴത്തിൽ ഭിന്നിപ്പിച്ചുവെന്ന് യുകെയിലുടനീളമുള്ള മറ്റ് തിരഞ്ഞെടുപ്പുകൾ കാണിക്കുന്നതായി സാദിഖ് ഖാൻ പറഞ്ഞു. വലുതും തിളക്കമാർന്നതുമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിന് ഒരുമിച്ച് പ്രവർത്തിച്ച് ലണ്ടൻ കോവിഡിനെ പരാജയപ്പെടുത്തുമെന്നും സാംസ്കാരിക സാമൂഹിക, വർഗ വിഭജനങ്ങൾക്ക് കുറുകെ പാലങ്ങൾ നിർമ്മിക്കുമെന്നും ലണ്ടൻകാർക്ക് ഉറപ്പ് നൽകി. അതേസമയം ലണ്ടനിൽ ലേബർ പാർട്ടി വീണ്ടും വിജയമുണ്ടാക്കിയെങ്കിലും മറ്റ് ഭാഗങ്ങളിൽ കൺസർവേറ്റിവ് പാർട്ടി വിജയ തേരോട്ടം തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല