സ്വന്തം ലേഖകൻ: ലണ്ടൻ ബ്രിഡ്ജിൽ കത്തിയാക്രമണം നടത്തി സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ച പ്രതി പാക് വംശജനാണെന്ന് ഉറപ്പായി. ഭീകരപ്രവർത്തകനായ ഉസ്മാൻ ഖാന്‍റെ മൃതദേഹം പാക് അധീന കശ്മീരിലെ ഗ്രാമത്തിലാണ് സംസ്ക്കരിച്ചത്.
ഇക്കഴിഞ്ഞ നവംബർ 29നാണ് ലണ്ടൻ ബ്രിഡ്ജിൽവെച്ച് ഉസ്മാൻ ഖാൻ നിരവധി പേരെ കത്തി ഉപയോഗിച്ച് കുത്തി വീഴ്ത്തിയത്. ഇതിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. ആൾക്കൂട്ടം തടഞ്ഞുവെച്ച ഇയാളെ പൊലീസ് എത്തി വെടിവെച്ചുകൊല്ലുകയായിരുന്നു.
ലണ്ടനിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ദിവസമാണ് ഉസ്മാൻ ഖാന്‍റെ മൃതദേഹം ഇസ്ലാമാബാദിൽ എത്തിച്ചത്. തുടർന്ന് ബന്ധുക്കൾക്ക് കൈമാറുകയും പാക് അധീന കശ്മീരിലെ ഗ്രാമത്തിൽ കൊണ്ടുവന്ന് സംസ്ക്കരിക്കുകയുമായിരുന്നു.
ഉസ്മാൻ ഖാൻ പാക് വംശജനാണെന്ന വാർത്ത നൽകിയതിന് ഡോൺ ദിനപത്രത്തിന്‍റെ ഓഫീസ് രണ്ടുതവണ ആൾക്കൂട്ടം ആക്രമിക്കുകയും പത്രക്കെട്ടുകൾ കത്തിക്കുകയും ചെയ്തിരുന്നു. ഉസ്മാൻ ഖാൻ പാകിസ്ഥാനി അല്ലെന്നായിരുന്നു മന്ത്രി സി.എച്ച് ഫവാദ് ഹുസൈനും പ്രതികരിച്ചത്.
ഇതിനൊക്കെ പിന്നാലെയാണ് ഉസ്മാൻ ഖാന്‍റെ മൃതദേഹം ലണ്ടനിൽനിന്ന് ഇസ്ലാമാബാദിൽ എത്തിച്ചത്. എന്നാൽ ഉസ്മാൻ ഖാന്‍റെ മൃതദേഹം പാകിസ്ഥാനിൽ എത്തിയതായി അറിയില്ലെന്ന അഴകൊഴമ്പൻ മറുപടിയാണ് വിദേശകാര്യമന്ത്രാലയം നൽകിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല