സ്വന്തം ലേഖകൻ: ലണ്ടനിൽ പ്രാദേശിക ലോക്ക്ഡൗൺ ഭീഷണിയുമായി കൊവിഡ് ദക്ഷിണാഫ്രിക്കൻ വകഭേദം. നോർത്ത് ലണ്ടനിൽ കൊറോണ വൈറസ് ദക്ഷിണാഫ്രിക്കൻ വേരിയന്റിന്റെ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് പരിശോധന ശക്തമാക്കി. ആരോഗ്യ ഉദ്യോഗസ്ഥർ, വ്യാഴാഴ്ച മുതൽ, ബാർനെറ്റ് ബറോയിലെ ഫിഞ്ച്ലിയിലും പരിസരങ്ങളിലും മുഴുവൻ ആളുകളേയും പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് അധികൃതർ അറിയിച്ചു.
N3- പോസ്റ്റ് കോഡ് ഏരിയകളിലോ പ്രാദേശിക ഹൈ സ്ട്രീറ്റിൽ ഷോപ്പിംഗ് നടത്തുന്നവരിലോ ആണ് വേരിയന്റിനായി മാസ് ടെസ്റ്റിംഗ് നടത്തുക. നിലവിലെ സാഹചര്യത്തിൽ അന്തർദ്ദേശീയ യാത്രകൾ പുനരാരംഭിക്കാൻ കഴിയില്ലെന്നും സർക്കാർ വൃത്തങ്ങൾ സൂചന നൽകി. ദക്ഷിണാഫ്രിക്കൻ വകഭേദം ബാധിച്ച വ്യക്തികളേയും അവരുടെ ഇതുവരെ കണ്ടെത്തിയ കോൺടാക്റ്റുകളെയും കർശനമായ സ്വയം ഒറ്റപ്പെടലിന് വിധേയരാക്കും.
ഫിൻച്ലി സെൻട്രൽ സ്റ്റേഷൻ കാർ പാർക്കിൽ ഒരു മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റ് സ്ഥാപിക്കും, കൂടാതെ വീടുകളിൽ പിസിആർ ടെസ്റ്റിംഗ് കിറ്റുകൾ ആരോഗ്യ പ്രവർത്തകർ എത്തിച്ചു നൽകുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂർ കാലയളവിൽ യുകെയിൽ 38 കോവിഡ് മരണങ്ങളും 2,491 പുതിയ കേസുകളും റിപ്പോർട്ട് ചെയ്തതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
അതിനിടെ രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത പരിഗണിച്ച് ഓക്സ്ഫോർഡ്-അസ്ട്രാസെനെക്കയുടെ വാക്സിൻ ഉപയോഗിക്കുന്നത് നിർത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഡെൻമാർക്ക്. അപൂർവവും എന്നാൽ ഗുരുതരവുമായ ഈ പാർശ്വഫലം അവഗണിക്കാനാവില്ലെന്ന് സർക്കാർ ഏജൻസി വ്യക്തമാക്കി.
രാജ്യത്തെ മൊത്തം വാക്സിൻ വിതരണത്തിന്റെ മൂന്നിലൊന്ന് ഓക്സഫഡ് ജാബുകളാണ്. ഇതോടെ ഡെന്മാർക്കിൻ്റെ വാക്സിനേഷൻ പദ്ധതി ജൂലൈ 25 മുതൽ ഓഗസ്റ്റ് ആദ്യം വരെ വൈകുമെന്ന് അധികൃതർ വ്യക്തമാക്കി. എന്നാൽ നിലവിലെ വാക്സിനേഷൻ പദ്ധതിയുടെ വേഗം നിലനിർത്താൻ ജോൺസൺ ആന്റ് ജോൺസൺ വാക്സിനും അനുമതി നൽകേണ്ടി വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല