സ്വന്തം ലേഖകൻ: ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ യൂസഫലിയും ഭാര്യയും ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ ഇന്ന് രാവിലെ നിയന്ത്രണം തെറ്റി പനങ്ങാട് പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള ചതുപ്പിലിറങ്ങി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ആർക്കും പരിക്കില്ല.
എമർജൻസി ലാന്റിംഗ് ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ഹെലിക്കോപ്റ്റർ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടിൽ എത്തുന്നതിനു തൊട്ടുമുൻപ് സർവീസ് റോഡിനോട് ചേർന്നുള്ള ഒഴിഞ്ഞ പറമ്പിൽ ഇടിച്ചിറക്കുകയായിരുന്നു.
ജനവാസകേന്ദ്രമായ ഈ സ്ഥലത്തിന്റെ സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കിയതു കൊണ്ട് വന്‍ ദുരന്തം ഒഴിവായി.
ഹെലികോപ്ടർ ചതുപ്പിലേക്ക് ഇടിച്ചിറക്കിയ സംഭവത്തിൽ എല്ലാവരും സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദകുമാർ അറിയിച്ചു. കാലാവസ്ഥയിൽ പെട്ടന്നുണ്ടായ മാറ്റവും മഴയുമാണ് ഹെലികോപ്ടർ അടിയന്തിരമായി നിലത്തിറക്കാൻ കാരണം.
യാത്രക്കാരുടെയും നാട്ടുകാരുടെയും സുരക്ഷ മുൻനിർത്തി പരിചയസമ്പന്നനായ പൈലറ്റ് ഹെലികോപ്റ്റർ സുരക്ഷിതമായി നിലത്തിറക്കാൻ ശ്രമിക്കുകയായിരുന്നു. യൂസുഫലിയും ഭാര്യയും രണ്ട് പൈലറ്റുമാരും മറ്റ് രണ്ട് പേരുമാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. കൊച്ചിയിലെ വീട്ടിൽ നിന്ന് ആശുപത്രിയിലുള്ള ബന്ധുവിനെ സന്ദർശിക്കാനുള്ള യാത്രയിലായിരുന്നു അദ്ദേഹമെന്നും നന്ദകുമാർ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല