സ്വന്തം ലേഖകൻ: മഹാരാഷ്ട്രയില്‍ ലോക്ഡൗണ്‍ നീട്ടി. ജൂണ്‍ 15 വരെയാണ് നീട്ടിയതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. ലോക്ക്ഡൗണ്‍ പിന്‍വലിക്കാത്തപക്ഷം പ്രക്ഷോഭം നടത്തുമെന്ന് പലരും ഭീഷണി മുഴക്കുന്നുണ്ടെന്നും എന്നാല്‍ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് തനിക്ക് അഭ്യര്‍ഥിക്കാനുള്ളതെന്നും ഉദ്ധവ് പറഞ്ഞു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെയും ഓക്സിജന്‍ കിടക്കകളുടെ ഉപയോഗം 40 ശതമാനത്തില്‍ താഴെയുമുള്ള ജില്ലകളില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കും. എന്നാല്‍ രോഗബാധ കൂടുന്ന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മൂന്നാം തരംഗം എപ്പോള്‍ വരുമെന്ന് പറയാന്‍ കഴിയില്ല. അതിനാല്‍ അതീവ ജാഗ്രത തുടരേണ്ടതുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതിനിടെ ഒരു ജില്ലയില്‍ ഒറ്റ മാസത്തിനുള്ളില്‍ കൊറോണ ബാധിച്ചത് 8,000 കുട്ടികള്‍ക്കെന്ന റിപ്പോർട്ടും കഴിഞ്ഞ ദിവസം പുറത്തുവന്നു. രണ്ടാം തരംഗത്തില്‍ അഹമ്മദ് നഗര്‍ ജില്ലയിലാണ് ഈ മാസം 8,000 കുട്ടികള്‍ക്കു കോവിഡ് ബാധിച്ചത്. ഇതോടെ മൂന്നാം തരംഗം ഉണ്ടായാല്‍ കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന ആശങ്കയാണ് അധികൃതര്‍ക്കുള്ളത്.
സാന്‍ഗ്ലി നഗരത്തില്‍ കുട്ടികള്‍ക്കു വേണ്ടി മാത്രമായി കോവിഡ് വാര്‍ഡ് ആരംഭിച്ചു കഴിഞ്ഞു. അഞ്ച് കുട്ടികളാണ് ഇപ്പോള്‍ ചികിത്സയിൽ. കൂടുതല്‍ പേര്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ്. മൂന്നാം തരംഗമുണ്ടായാല്‍ നേരിടാന്‍ എല്ലാവിധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുകയാണെന്ന് കോര്‍പ്പറേഷന്‍ അംഗം അഭിജിത് ഭോസ്‌ലെ പറഞ്ഞു.
ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുക്കങ്ങള്‍ നടത്തുന്നത്. രണ്ടു മാസത്തിനുള്ളില്‍ എല്ലാവിധ സജ്ജീകരണങ്ങളും തയാറാക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗം ഏറ്റവും രൂക്ഷമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് മഹാരാഷ്ട്ര.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല