സ്വന്തം ലേഖകൻ: അംബാനിക്ക് പിന്നാലെ ബ്രിട്ടനിൽ ആഡംബര സൗധം സ്വന്തമാക്കി മലയാളി ദമ്പതികൾ. അംബാനി സ്റ്റോക്ക് പാർക്ക് സമുച്ഛയം സ്വന്തമാക്കിയപ്പോൾ ബ്രിട്ടീഷ് രാജകുടുംബത്തിന് ഏറ്റവും പ്രിയപ്പെട്ട ലൊറേൽ നഴ്സിംങ് ഹോം സ്വന്തമാക്കിയാണ് മൂവാറ്റുപുഴ സ്വദേശിയായ ഡോ. ബേബി ചെറിയാനും ഭാര്യ ഡോ. റീമിയും ചരിത്രത്തിന്റെ ഭാഗമായത്. കെട്ടിടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞും മനോഹാരിതയിൽ മനംമയങ്ങിയുമാണ് ഇവർ ഇതിനു വിലയിട്ടത്. ലണ്ടൻ നഗരത്തോടു ചേർന്നുള്ള കീഗ്ലി ടൗണിൽ രണ്ടര ഏക്കറിലാണ് വിശാലമായ പുൽമൈതാനിക്കു നടുവിലെ പ്രൗഢ ഗംഭീരമായ ഈ നഴ്സിംങ് ഹോം.
ജോർജ് അഞ്ചാമൻ രാജാവിന്റെ മകളായിരുന്ന പ്രിൻസസ് മേരി ഇവിടെ ഏറെക്കാലം താമസിച്ചതോടെയാണ് ശില്പചാതുരിയിൽ മിന്നിത്തിളങ്ങുന്ന ഈ നഴ്സിംങ് ഹോം ചരിത്രത്തിൽ ഇടം നേടിയതും പ്രശസ്തിയാർജിച്ചതും. രാജകുമാരി താമസിച്ചിരുന്നതു കൊണ്ടു തന്നെ കൊട്ടാരസദൃശ്യമായ അലങ്കാരങ്ങളാണ് ഇതിലെ മുറികൾക്ക്. ആഡംബരവും പ്രൗഢിയുല്ലാം വിളിച്ചോതുന്നതാണ് കെട്ടിടത്തിന്റെ ചുവരുകളും വരാന്തകളുമെല്ലാം.
1885ൽ രജിസ്റ്റർ ചെയ്ത ഈ കെട്ടിടം ബ്രിട്ടണിലെ പൌരാണിക സ്മാരകങ്ങളുടെ പട്ടികയിൽ വരുന്നതാണ്. അതുകൊണ്ടുതന്നെ ഇതിന്റെ സംരക്ഷണം പ്രാധാന്യമേറിയതാണ്. രൂപഭംഗിയിലോ ഘടനയിലോ ഒന്നും മാറ്റം വരുത്താതെയാവണം ഇതിന്റെ സംരക്ഷണം. ഈ വെല്ലുവിളിയാണ് വൻ തുകമുടക്കി മലയാളികളായ ഡോക്ടർ ദമ്പതിമാർ ഏറ്റെടുത്തിരിക്കുന്നത്. ബ്രിട്ടണിലെ ഹോസ്പിറ്റാലിറ്റി ബിസിനസ് രംഗത്തെ വേറിട്ട മുഖമാണ് മൂവാറ്റുപഴ സ്വദേശിയായ ഡോ ബേബി. കോലഞ്ചേരി മെഡിക്കൽ കോളജിൽ പഠിച്ച ഡോ. റീമി ബിർള ഹോസ്പിറ്റൽ, മസ്കറ്റ് റോയൽ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ സേവനത്തിനു ശേഷമാണ് ലണ്ടനിലെ റോയൽ ബ്രാംപ്ടൺ ഹോസിപറ്റലിൽ ചേർന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല