
സ്വന്തം ലേഖകൻ: മലങ്കര മാര്‍ത്തോമ്മ സഭ മുന്‍ അധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അന്തരിച്ചു. 104 വയസ്സായിരുന്നു. പുലര്‍ച്ചെ 1.15ന് കുമ്പനാടുള്ള സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 27 നായിരുന്നു അദ്ദേഹത്തിന്റെ 104ാം ജന്മദിനം.
നേരത്തെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടതോടെ കുമ്പനാട്ടേക്ക് മടങ്ങുകയായിരുന്നു. പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ കലമണ്ണില്‍ ഉമ്മന്‍ കശീശ്ശയുടെയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27-നാണ് മാര്‍ ക്രിസോസ്റ്റം ജനിച്ചത്. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നു രക്ഷിതാക്കള്‍ നല്‍കിയ പേര്.
മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലുവാ യു.സി കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂര്‍ യൂണിയന്‍ തിയോളജിക്കല്‍ കോളേജ്, കാന്റര്‍ബറി സെന്റ്.അഗസ്റ്റിന്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.
1999 ല്‍ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രപ്പൊലീത്തയുടെ പിന്‍ഗാമിയായി മാര്‍ത്തോമ്മാ സഭയുടെ പരമാധ്യക്ഷസ്ഥാനമായ മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത സ്ഥാനത്ത് എത്തുകയായിരുന്നു. പിന്നീട് 2007ല്‍ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സ്ഥാനം ഒഴിയുകയായിരുന്നു. തുടര്‍ന്നാണ് മാര്‍ത്തോമ്മ വലിയ ത്രൈാപ്പൊലീത്ത എന്നറിയപ്പെട്ടു തുടങ്ങിയത്. 2019ല്‍ പത്മഭൂഷന്‍ നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചിരുന്നു.
മാര്‍ ക്രിസോസ്റ്റത്തിന്റെ കബറടക്കം വ്യാഴാഴ്ച മൂന്നിന് തിരുവല്ല എസ്എസി കുന്നിലെ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയോടു ചേര്‍ന്ന പ്രത്യേക കബറിടത്തില്‍ നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും കബറടക്ക ശുശ്രൂഷ. പൊതുദര്‍ശനത്തിനുവച്ചിരിക്കുന്ന ഭൗതികശരീരത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചെത്തി അന്തിമോപചാരം അര്‍പ്പിക്കാം. ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല