സ്വന്തം ലേഖകൻ: നാസയുടെ ചൊവ്വാദൗത്യപേടകം പേര്‍സിവിയറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചേ 2.25നാണ് ആറു ചക്രങ്ങളുള്ള റോവര്‍ വിജയകരമായി ചൊവ്വ തൊട്ടത്. ചൊവ്വയുടെ അന്തരീക്ഷത്തില്‍ 12,100 മൈല്‍ (19,500 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിച്ച റോവറിനെ ഒരു പാരച്യൂട്ട് ഉപയോഗിച്ച് വേഗത മന്ദഗതിയിലാക്കി ചൊവ്വാ ഉപരിതലത്തിലിറക്കുകയായിരുന്നു.
ചൊവ്വാ ഗ്രഹത്തിന്റെ മുന്‍കാലങ്ങളിലെ കാലാവസ്ഥയും ഗ്രഹശാസ്ത്രവും മനസ്സിലാക്കുന്നതോടൊപ്പം ചൊവ്വയിലെ ജീവന്റെ തുടിപ്പ് കണ്ടെത്തുകയെന്നതാണ് നാസയുടെ ഈ ദൗത്യത്തിന്റെ തന്നെ സുപ്രധാന ലക്ഷ്യം. കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ 30 കോടി മൈല്‍ സഞ്ചരിച്ചാണ് പേര്‍സിവിയറന്‍സ് ചുവന്ന ഗ്രഹത്തിലെത്തിയത്. 300 കോടി ഡോളറാണ് ആകെ ചെലവ്. ചൊവ്വയിലിറങ്ങുന്ന അഞ്ചാമത്തെ റോവറാണ് പേര്‍സിവിയറന്‍സ്. സോജണര്‍, ഓപ്പര്‍ച്യൂണിറ്റി, സ്പിരിറ്റ്, ക്യൂരിയോസിറ്റി എന്നിവ നേരത്തെ വിജയകരമായി ചൊവ്വ തൊട്ടിരുന്നു.
2020 ജൂലായ് 30-ന് ഫ്‌ലോറിഡയിലെ നാസയുടെ യു.എല്‍.എ. അറ്റ്ലസ്-541ല്‍ നിന്നാണ് ദൗത്യം ആരംഭിച്ചത്. ഇന്‍ജെന്യൂയിറ്റി എന്ന ചെറു ഹെലികോപ്റ്ററിനെയും റോവര്‍ വഹിക്കുന്നുണ്ട്. ഭൂമിക്ക് പുറമെയുള്ള ഗ്രഹത്തിലെത്തുന്ന ആദ്യത്തെ ഹെലികോപ്ടറാണ് ഇന്‍ജെന്യുവിറ്റി. ചൊവ്വയിലെ ലാൻഡിങ് വിജയകരമായി പൂർത്തീകരിച്ച ശേഷം ചൊവ്വാ ഉപരിതലത്തിൽ നിന്ന് ഏതാനും ചിത്രങ്ങളും പകർത്തി ഭൂമിയിലേക്കയച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല