സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബത്തെയും ജനങ്ങളെയും ഒരുപോലെ പിടിച്ചു കുലുക്കുന്ന വെളിപ്പെടുത്തലുകളാണു ഹാരിയും മേഗനും കഴിഞ്ഞ ദിവസം നടത്തിയത്. ഡ്യൂക് ഓഫ് സക്സസ് ഹാരിയും ഡച്ചസ് ഓഫ് സസക്സ് മേഗൻ മാർക്കിളും ഓപ്ര വിൻഫ്രിയോടു പറഞ്ഞ കാര്യങ്ങൾ മുഴുവൻ ചെന്ന് തറച്ചത് രാജകുടുംബത്തിൻ്റെ നെഞ്ചിലാണ്.
രാജകുടുംബത്തിലെ ജീവിതം കഠിനമായിരുന്നെന്നും മാനസിക പീഡനത്തെത്തുടർന്ന് പലപ്പോഴും ജീവനൊടുക്കുന്നതിനെപ്പറ്റി ചിന്തിച്ചിരുന്നുവെന്നും നിറഞ്ഞ കണ്ണുകളോടെ മേഗൻ പറയുമ്പോൾ രോഷം കത്തുന്ന കണ്ണുകളിൽ പിന്തുണയുമായി ഹാരി ആ കൈ പിടിച്ചതും ശ്രദ്ധേയമായി. കൊട്ടാരത്തിലെ ചിലർ തനിക്കും കുഞ്ഞിനുമെതിരെ വംശീയ പരാമർശം നടത്തിയെന്ന മേഗന്റെ വാക്കുകൾ ബ്രിട്ടനെ പിടിച്ചു കുലുക്കക തന്നെ ചെയ്തു.
ഹാരിയുടെ അമ്മ ഡയാനയുടെ ഓർമകളെ ഇന്നും ചേർത്തുപിടിക്കുന്ന ബ്രിട്ടന് ശക്തമായ ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ് വിവാദ അഭിമുഖം. 25 വർഷം മുൻപ് ഡയാന രാജകുമാരി നടത്തിയ വെളിപ്പെടുത്തലുകൾക്കു സമാനമാണ് മേഗന്റെ തുറന്നുപറച്ചിൽ. വില്യം രാജകുമാരനെ പ്രസവിച്ചശേഷം താന്‍ അനുഭവിച്ച പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനെപ്പറ്റിയും ബുദ്ധിമുട്ടുകളെപ്പറ്റിയും ഡയാനയും ഒരിക്കൽ മനസു തുറന്നിരുന്നു.
“നിങ്ങളെ ആരും കേൾക്കുന്നില്ലെന്നു തോന്നുമ്പോഴാണ് ദുരനുഭവങ്ങൾ തുടങ്ങുന്നത്. ഉള്ളിൽ വളരെയധികം വേദന അനുഭവിക്കുമ്പോൾ സ്വയം വേദനിപ്പിക്കാൻ, മുറിവേൽപ്പിക്കാൻ നമുക്ക് തോന്നും. സത്യത്തിൽ ഞാൻ കരയുകയായിരുന്നു. കാരണം ഭാര്യ, അമ്മ, പ്രിൻസസ് ഓഫ് വെയ്ൽസ് എന്നീ ചുമതലകൾ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ടായിരുന്നു,“ എന്നായിരുന്നു ഡയാനയുടെ വാക്കുകൾ.
ചാൾസ് രാജകുമാരനുമായുള്ള ഡയാനയുടെ ബന്ധം ഉലയുന്നതിന്റെ വാർത്തകൾ ബ്രിട്ടിഷ് ടാബ്ലോയ്ഡുകളുടെ ഗോസിപ് കോളങ്ങളിൽ നിറഞ്ഞുനിന്ന കാലത്ത്, 1995ൽ ബിബിസിക്കു വേണ്ടി മാർട്ടിൻ ബഷീർ നടത്തിയ അഭിമുഖത്തിലാണ് ഡയാന ഈ വെളിപ്പെടുത്തൽ നടത്തിയത്. താനും ചാൾസും തമ്മിലുള്ള അകൽച്ചയെപ്പറ്റിയും അതിന്റെ കാരണങ്ങളെപ്പറ്റിയും, 23 ദശലക്ഷം പേർ കണ്ട ആ അഭിമുഖത്തിൽ നനയുന്ന കണ്ണുകളോടെ ഡയാന പറഞ്ഞു.
‘ഈ വിവാഹത്തിൽ ഞങ്ങൾ മൂന്നു പേരുണ്ട്.’ – തന്നെയും ചാൾസിനെയും ചാൾസിന്റെ അക്കാലത്തെ കാമുകി കാമില പാർക്കർ ബൗൾസിനെയും സൂചിപ്പിച്ച് ഡയാന മാർട്ടിനോടു പറഞ്ഞത് ഒരു കൊടുങ്കാറ്റായി കൊട്ടാരത്തെ പിടിച്ചു കുലുക്കി. വിവാഹജീവിതത്തിൽ താൻ നേരിട്ട അവഗണനയും രാജകുടുംബത്തിലെ വേദനിപ്പിക്കുന്ന ഏകാന്തതയുമൊക്കെ ഡയാന തുറന്നുപറഞ്ഞു. തനിക്കുള്ള ബുലീമിയ നെർവോസ എന്ന രോഗാവസ്ഥയുടെ പേരിൽപോലും രാജകുടുംബാംഗങ്ങളിൽനിന്ന് അധിക്ഷേപമുണ്ടായെന്നും പറഞ്ഞു.
1992–93 കാലത്ത് തന്റെ പ്രഭാഷണ പരിശീലകനായിരുന്ന പീറ്റർ സെറ്റ്ലനുമായി നടത്തിയ സംഭാഷണത്തിൽ കാമിലയോടുള്ള ചാൾസിന്റെ താൽപര്യമാണു തങ്ങളുടെ ബന്ധം തകർത്തതെന്നു ഡയാന തുറന്നടിക്കുന്നു. അദ്ദേഹത്തിന് അതിന്റെ ആവശ്യമില്ലായിരിക്കുമെന്നും പറഞ്ഞ ഡയാന, വിവാഹബന്ധം സുഗമമായില്ലെങ്കിൽ രഹസ്യബന്ധം തുടരാനുള്ള അനുമതി ചാൾസിനു പിതാവ് ഫിലിപ് രാജകുമാരൻ നൽകിയിരുന്നതായും ആരോപിക്കുന്നുണ്ട്.
ആ ഡയാനയുടെ മകൻ ഹാരിയുടെ കൈ പിടിച്ചാണ് മേഗൻ ഓപ്ര വിൻഫ്രിയോടു മനസ്സു തുറക്കുന്നത്. ഡയാനയുടെ ഡയമണ്ട് ടെന്നിസ് ബ്രേസ്‌ലറ്റ് ധരിച്ചാണ് മേഗൻ അഭിമുഖത്തിനെത്തിയത്. ഈ ആഭരണം ഡയാന പലവട്ടം പൊതുപരിപാടികളിൽ ധരിച്ചിട്ടുണ്ട്. 2017 ൽ മേഗനെ പ്രൊപ്പോസ് ചെയ്യുന്ന വേളയിൽ ഇതിനു ചേരുന്ന മോതിരമാണ് ഹാരി അവർക്കു സമ്മാനിച്ചതും.
1995ലെ ആ ബിബിസി അഭിമുഖത്തിൽ ഡയാനയുടെ മുഖത്തുണ്ടായിരുന്ന ആത്മവിശ്വാസം, ധൈര്യം, ചിരി എല്ലാം മേഗന്റെ മുഖത്തുമുണ്ടായിരുന്നു. ഡയാനയുടെ വേഷത്തെ ഓർമിപ്പിക്കുന്ന, താമരയുടെ ചിത്രം ആലേഖനം ചെയ്ത കറുപ്പും വെളുപ്പും കലർന്ന വേഷമായിരുന്നു മേഗന്റേത്. മുൻപും പലപ്പോഴും ഡയാനയുടെ വസ്ത്രങ്ങളോടു സാദൃശ്യമുള്ള വേഷം ധരിച്ചു പൊതുപരിപാടികളിലും മറ്റും എത്തിയിട്ടുണ്ട് മേഗൻ എന്നതും ശ്രദ്ധേയം.
അതേസമയം മേഗൻ ഉന്നയിച്ച വംശീയാധിക്ഷേപം അടക്കമുള്ള ആരോപണങ്ങളിൽ പ്രതികരണവുമായി ബെക്കിങാം കൊട്ടാര വൃത്തങ്ങൾ രംഗത്തെത്തി. അഭിമുഖത്തിൽ പരാമർശിച്ച വംശീയ പ്രശ്നങ്ങൾ അടക്കമുള്ളവ ഉത്കണ്ഠയുണ്ടാക്കുന്നുവെന്നും ഗൗരവമായി കാണുന്നുവെന്നും എലിസബത്ത് രാജ്ഞി അറിയിച്ചു. രാജകുടുംബം ഈ വിഷയം സ്വകാര്യമായി പരിശോധിക്കും.
ഹാരിക്കും മേഗനും രാജകുടുംബാംഗങ്ങളോടൊപ്പമുള്ള ജീവിതം വെല്ലുവിളി നിറഞ്ഞതായിരുന്നു എന്നു വെളിപ്പെടുത്തൽ സങ്കടത്തോടെയാണു രാജകുടുംബം കേട്ടത്. ഹാരി, മേഗൻ, ആർച്ചി എന്നിവരെപ്പോഴും രാജകുടുംബത്തിനു പ്രിയപ്പെട്ടവരായിരിക്കുമെന്നും ബക്കിങാം കൊട്ടാരം അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല