![](https://www.nrimalayalee.com/wp-content/uploads/2021/06/Mehul-Choksi-Domenica-Court-Extradition-.jpg)
സ്വന്തം ലേഖകൻ: ഇന്ത്യ തേടുന്ന ബാങ്ക് വായ്പ തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സിയുടെ ജാമ്യാപേക്ഷ ഡൊമിനിക്ക മജിസ്‌ട്രേറ്റ് കോടതി തള്ളി. അനധികൃതമായി ഡൊമിനിക്കയില്‍ പ്രവേശിച്ച കേസിലാണ് ജാമ്യാപേക്ഷ തള്ളിയത്. വിധിക്കെതിരെ ഉയര്‍ന്ന കോടതിയെ സമീപിക്കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍ പറഞ്ഞു.
മേയ് 23ന് ആന്റിഗ്വയില്‍ നിന്നും കാണാതായ ചോക്‌സിയെ ഡൊമിനിക്ക വഴി ക്യൂബയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടികൂടുന്നത്. ഇന്ത്യയ്ക്ക് കൈമാറുമെന്ന ആശങ്കയെ തുടര്‍ന്നായിരുന്നു മെഹുല്‍ ആന്റിഗ്വയില്‍ നിന്ന് കടന്നത്. എന്നാല്‍ തന്നെ തട്ടിക്കൊണ്ടുപോയതാണെന്നാണ് മെഹുലിന്റെ വാദം. ഇത് കോടതി അംഗീകരിച്ചു.
ഇതോടെ ഇന്ത്യയ്ക്ക് വിട്ടുകിട്ടാനുള്ള സാധ്യത മങ്ങി. അറസ്റ്റിലായി 72 മണിക്കൂര്‍ കഴിഞ്ഞിട്ടും ചോക്സിയെ പോലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. നിലവില്‍ ഡൊമിനിക്കയിലെ ചൈന ഫ്രണ്ട്‌സ്ഷിപ്പ് ഹോസ്പിറ്റലില്‍ ചികിത്സയിലാണ് 63കാരനായ മെഹുല്‍. വീല്‍ചെയറിലാണ് കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ വിട്ടുകിട്ടാന്‍ ഇന്ത്യയില്‍ നിന്നുള്ള പ്രത്യേക സംഘം ഡൊമിനിക്കയില്‍ എത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല