സ്വന്തം ലേഖകൻ: ഖത്തറിലെ കുടിയേറ്റ തെഴിലാളികള്‍ നേരിടുന്ന വിവേചനത്തില്‍ ആശങ്കയറിയിച്ച് യു.എന്‍. ചില വിദേശ തൊഴിലാളികള്‍ രാജ്യത്ത് വിവേചനം നേരിടുന്നുണ്ടെന്നും തൊഴിലിടത്തില്‍ ചൂഷണം ചെയ്യപ്പെടുന്നെന്നുമാണ് റിപ്പോര്‍ട്ട്.
വംശീയതക്കെതിരെയുള്ള യു.എന്നിന്റെ നിയുക്ത അംഗത്തിന്റെ റിപ്പോര്‍ട്ടിലാണ് ഖത്തറിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിക്കുന്നത്. ഏതു രാജ്യക്കാരാണെന്നതിനെ അടിസ്ഥാനമാക്കിയുള്ള വേര്‍തിരിവ് ഖത്തറില്‍ നിലവിലുണ്ടെന്നും ദക്ഷിണേഷ്യന്‍, സബ് സഹാറ ആഫ്രിക്കന്‍ മേഖലകളില്‍ നിന്നുള്ളവര്‍ വലിയ തരത്തില്‍ ചൂഷണം നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അതേ സമയം യൂറോപ്യന്‍, അറബ്യേന്‍, വടക്കേ അമേരിക്കന്‍, മേഖലകളില്‍ നിന്നുമുള്ളവര്‍ക്ക് പരിഗണന ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തൽ. ചെറിയ വേതനത്തില്‍ ജോലി ചെയ്യുന്നവര്‍ വലിയ രീതിയില്‍ വിവേചനം നേരിടുന്നുണ്ടെന്നും ഇവര്‍ ചൂഷണത്തിനിരയാവുന്നുണ്ടെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
തൊഴിലുടമകളുടെ ചൂഷണം കാരണം നിരവധി തൊഴിലാളികള്‍ ഇവരില്‍ നിന്നും രക്ഷപ്പെട്ട് ഒളിച്ചു കഴിയുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പം ഖത്തറിലെ കഫാല സിസ്റ്റത്തിനെതിരെയും വിമര്‍ശനമുണ്ട്. കഫാല മൂലം തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ അനുമതിയില്ലാതെ ജോലി മാറാനോ രാജ്യം വിടാനോ കഴിയാത്ത സാഹചര്യത്തില്‍ നിരവധി പേര്‍ ചൂഷണത്തിന് ഇരയാവുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
ഒക്ടോബറില്‍ ഖത്തറിലെ കഫാല വ്യവസ്ഥിതി മാറുമെന്നും തൊഴിലാളികള്‍ക്ക് മിനിമം ശമ്പളം നല്‍കന്നത് ഉറപ്പുവരുത്തുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇവ ഇതുവരെ നടപ്പിലായിട്ടില്ല. എന്നാല്‍ ഖത്തറിലെ വേള്‍ഡ് കപ്പ് കമ്മിറ്റിയുടെ ചില പ്രവര്‍ത്തനങ്ങള്‍ ഈ സ്ഥിതിക്ക് മാറ്റം വരുത്തുന്നുണ്ടെന്നും എന്നാലും ഒരുപാട് മാറ്റങ്ങള്‍ ഇനിയും ഉണ്ടാവേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല