1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2023

സ്വന്തം ലേഖകൻ: ഒമാനില്‍ തൊഴിലാളികളുടെ മിനിമം വേതനം 400 റിയാല്‍ വരെയാക്കി ഉയര്‍ത്തുന്നത് പരിഗണനയിലെന്ന് തൊഴില്‍ മന്ത്രി പ്രഫ. മഹദ് അല്‍ ബവയ്ന്‍. ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ പഠിച്ചു വരികയാണ്. മന്ത്രിമാരുടെ കൗണ്‍സില്‍ ജനറല്‍ സെക്രട്ടേറിയറ്റിലേക്ക് പ്രാരംഭ ഡ്രാഫ്റ്റ് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്റ് എക്സിബിഷന്‍ സെന്ററില്‍ ആരംഭിച്ച ‘ടുഗെദര്‍ വി പ്രോഗ്രസ്’ ഫോറം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

പ്രവാസികള്‍ക്ക് ജോലിയില്‍ തുടരാനുള്ള പരമാവധി പ്രായപരിധി 60 വയസ്സില്‍ നിന്നും ഉയര്‍ത്തിയത് രാജ്യത്തെ വ്യവസായ മേഖലക്ക് സഹായകമാകുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ്, തൊഴില്‍ മന്ത്രാലയം സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ പ്രവാസി തൊഴിലാളികളുടെ 60 വയസ്സ് പ്രായപരിധി റദ്ദാക്കിയത്. ഇത് ആ വ്യക്തി ഇവിടെയുള്ള കാലത്ത് നേടിയ സമ്പത്തിന്റെയും അനുഭവത്തിന്റെയും നേട്ടങ്ങള്‍ സ്വകാര്യമേഖലയെ സഹായിക്കുന്നതിന് വേണ്ടിയാണെന്നും പ്രഫ. മഹദ് അല്‍ ബവയ്ന്‍ പറഞ്ഞു.

അതേസമയം, ഒമാനി പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും പൂര്‍ണ ശമ്പളത്തോടെയുള്ള പ്രസവാവധി 98 ദിവസമാക്കുമെന്ന് ധനമന്ത്രാലയം സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ ജാഷ്മി ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു. പുതിയ സാമൂഹിക സംരക്ഷണ നിയമത്തിണ് പ്രസവാവധി 50 ദിവസത്തില്‍ നിന്ന് 98 ആയി ഉയര്‍ത്തിയിരിക്കുന്നത്. വനിതാ ജീവനക്കാരോട് ഏതെങ്കിലും തരത്തിലുള്ള പക്ഷപാതം ഉണ്ടാകാതിരിക്കാനാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസഭാ ജനറല്‍ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച ‘ടുഗെദര്‍ വി പ്രോഗ്രസ്’ ഫോറം സാംസ്‌കാരിക, കായിക, യുവജന വകുപ്പ് മന്ത്രി സയ്യിദ് തെയാസിന്‍ ബിന്‍ ഹൈതം അല്‍ സഈദ് ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാരും സമൂഹവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനുള്ള സുല്‍ത്താന്റെ കാഴ്ചപാടിന്റെ ഭാഗമായാണ് ‘ടുഗെദര്‍ വി പ്രോഗ്രസ്’ ഫോറമെന്ന് മന്ത്രിമാരുടെ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഷെയ്ഖ് അല്‍ ഫദല്‍ ബിന്‍ മുഹമ്മദ് അല്‍ ഹാര്‍ത്തി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.