സ്വന്തം ലേഖകൻ: ആഫ്രിക്കയ്ക്കു പുറത്തും മങ്കിപോക്സ് മരണം. സ്പെയിനിൽ അടുത്തടുത്ത ദിവസങ്ങളിൽ 2 പേർ മരിച്ചപ്പോൾ ബ്രസീലിലും ഒരു മരണം റിപ്പോർട്ട് ചെയ്തു. മങ്കിപോക്സ് ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളിലൊന്നാണു സ്പെയിൻ. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 4,298 പേർക്കാണു രോഗം റിപ്പോർട്ട് ചെയ്തത്.
മറ്റു രോഗങ്ങളുമായി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ 41 വയസ്സുകാരനാണു ബ്രസീലിൽ മരിച്ചത്. ഇവിടെ 1,000 ൽ ഏറെ മങ്കിപോക്സ് കേസുകളാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സാവോ പോളോ, റിയോ ഡി ജനീറോ സംസ്ഥാനങ്ങളിലാണു കൂടുതൽ കേസുകളും.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, മേയ് ആദ്യം മുതൽ ആഫ്രിക്കയ്ക്കു പുറത്ത് 78 രാജ്യങ്ങളിലായി 18,000ത്തിലധികം കേസുകൾ കണ്ടെത്തിയിട്ടുണ്ട്. ജര്‍മ്മനിയില്‍, റോബര്‍ട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടില്‍ ആഴ്ചയുടെ മധ്യത്തില്‍ 2410 മങ്കിപോക്സ് കേസുകള്‍ രേഖപ്പെടുത്തി. മിക്ക കേസുകളിലും മറ്റു പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള പുരുഷന്മാര്‍ രോഗികളാണ്. അഞ്ചു കേസുകളില്‍ മാത്രമാണ് സ്ത്രീകളെ ബാധിച്ചത്, കുട്ടികളില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതിനിടെ സംസ്ഥാനത്ത് മങ്കിപോക്സിന്റെ പ്രഭവ കേന്ദ്രമെന്നു കരുതുന്ന ന്യൂയോർക്ക് നഗരത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നഗരം മങ്കി പോക്സിഡന്റെ പ്രഭവ കേന്ദ്രമാണെന്നും, രോഗം പടരുന്നത് മന്ദഗതിയിലാക്കാനാണ് നടപടിയെന്നും അധികൃതർ വ്യക്തമാക്കി. ന്യൂയോർക്ക് നഗരത്തിൽ ഏകദേശം 150,000 പേർക്ക് നിലവിൽ കുരങ്ങുപനി പിടിപെടാനുള്ള സാധ്യതയുണ്ടെന്ന് മേയർ എറിക് ആഡംസും നഗരത്തിലെ ആരോഗ്യ-മാനസിക വിഭാഗം കമ്മീഷണർ ഡോ. അശ്വിൻ വാസനും വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല