
സ്വന്തം ലേഖകൻ: സ്പൈനല്‍ മസ്കുലര്‍ അട്രോഫി എന്‍ അപൂര്‍വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസ്സുകാരന് മുഹമ്മദ് ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിനായി കാത്തിരിക്കുകയാണ്. രണ്ടു വയസ്സിനുള്ളില്‍ ഈ മരുന്ന് നല്‍കണം. നവംബറിലാണ് മുഹമ്മദിന് രണ്ട് വയസ്സ് പൂര്‍ത്തിയാകുന്നത്. സോള്‍ജെന്‍സ്മ എന്ന മരുന്ന് ഉടന്‍ നല്‍കിയില്ലെങ്കില്‍ ഞരമ്പുകളെയും പേശികളെയും തുടര്‍ന്ന് അസ്ഥികളെയും ബാധിക്കും.
പതിനെട്ട് കോടിയാണ് ഒരു ഡോസ് മരുന്നിന് വില. സോള്‍ജെന്‍സ്മ എന്ന മരുന്ന ഒറ്റത്തവണ ഞരമ്പില്‍ കുത്തിവെക്കേണ്ടുന്ന മരുന്നാണ്. രണ്ട് വര്‍ഷമായിട്ടേ ഉള്ളൂ ഇത് കണ്ടുപിടിച്ചിട്ട്. രണ്ട് വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങള്‍ക്കാണ് ഇത് നല്‍കുന്നത്. അമേരിക്കയിലെ എഫ്ഡിഎ അംഗീകരിച്ച മരുന്നുകളില്‍ ഏറ്റവും വിലയേറിയതാണ് ഇതെന്ന് ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോക്ലിനിക്ക് വ്യക്തമാക്കുന്നു.
മുഹമ്മദിന് വേണ്ടിയുള്ള സാമ്പത്തിക സഹായ കാമ്പയിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 14 കോടി രൂപയുടെ സഹായം സുമനസ്സുകളിൽ നിന്ന് ലഭിച്ചു. ഇനി 4 കോടി രൂപ മാത്രം മതിയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മുഹമ്മദിന്റെ സഹോദരി 15 വയസ്സുകാരി അഫ്രക്ക് നേരത്തെ ഈ അസുഖം സ്ഥിരീകരിച്ചിരുന്നു.
കുട്ടിയുടെ മാതാപിതാക്കളായ റഫീഖും മറിയുമ്മയും മക്കളുടെ ജീവൻ രക്ഷിക്കാൻ ലക്ഷങ്ങൾ ചെലവിട്ടു കഴിഞ്ഞു. ചക്രക്കസേരയിൽ അനങ്ങാൻ പോലും പ്രയാസപ്പെടുന്ന അഫ്ര, തന്റെ കുഞ്ഞനുജനും ഈ അവസ്ഥ വരരുതെന്ന പ്രാർഥനയിലാണ്. മരുന്ന് നൽകിയാൽ കുഞ്ഞ് രക്ഷപ്പെടുമെന്ന് കുട്ടിയെ ചികിത്സിക്കുന്ന കോഴിക്കോട് മിംസിലെ ഡോക്ടർമാർ ഉറപ്പുനൽകിയിട്ടുണ്ട്.
ഗൾഫിൽ എ.സി ടെക്നീഷ്യനായ റഫീഖ് ലോക്ഡൗണിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയിരിക്കുകയാണ്. മക്കളിൽ രണ്ടുപേർക്കും അപൂർവരോഗം വന്നതിന്റെ വേദനയിലാണ് കുടുംബം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല